പാലക്കാട്– പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എ ക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകി. മലയാളം റാപ്പർ വേടനെതിരെയാണ് മിനി കൃഷ്ണകുമാർ പരാതി നൽകിയത്.
നാല് വർഷം മുമ്പ് പുറത്തിറങ്ങിയ വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ് ലെസ്’ എന്ന പാട്ടിൽ മോദിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീർത്തിപ്പെടുത്തൽ, അക്രമവും വിദ്വേഷവും വളർത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.
‘വേടന് എത്രതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അയാൾ ഒരു ഇന്ത്യൻ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ നിൽക്കണം മറ്റ് രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ അയാൾ ഇന്നെവിടെയായിരിക്കും? ഇന്ന് അടിമത്ത വ്യവസ്ഥിതിയില്ലെന്നും എന്തിനാണ് ഇത്തരം കാര്യങ്ങൾ ഇപ്പോൾ പറയുന്നത്?’ -മിനി കൃഷ്ണകുമാർ പറഞ്ഞു. ഇന്നത്തെ ആധുനിക കാലഘട്ടത്തിനും സർക്കാറിന്റെ വിശ്വാസ്യതക്കും പറ്റിയ കാര്യമല്ല വേടന്റെ വരികളിൽ ഉള്ളതെന്നും അവർ കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രി കപട ദേശീയ വാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടുത്തെ ന്യായമാണ്. അത് ശരിയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം കാലഘട്ടത്തിന് അനുസൃതമാകണം. അത് നിലവിലുള്ള സമാജത്തിന്റെ കെട്ടുറപ്പിന് ദോഷകരമാകരുതെന്നും മിനി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ഇതിന് പിറകിലുള്ള ചേതോവികാരം എന്ത് തന്നെയായാലും അത് പുറത്തുകൊണ്ടുവരാനാണ് എൻഐഎയ്ക്ക് പരാതി നൽകിയിരിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ ധൈര്യത്തിൽ പറയുന്ന വേടന്റെ പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും, ഇപ്പോഴാണ് താനിത് കാണുന്നതെന്നും അന്ന് കണ്ടിരുന്നെങ്കിൽ അന്ന് കേസ് കൊടുക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസവും വേടനെതിരെ അധിക്ഷേപ പരാമർശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും രംഗത്തുവന്നിരുന്നു. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ശശികല ആരോപിച്ചിരുന്നു. ‘പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ?’ എന്നും പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ ശശികല ചോദിച്ചിരുന്നു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ശശികല ഇങ്ങനെ ചോദിച്ചതെന്നും റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണെന്നും ഇതിന് മറുപടിയായി വേടൻ പ്രതികരിച്ചു. ഇതിന് പിന്നാലെ, ഞാനൊരമ്മയും അമ്മൂമ്മയും റിട്ട അധ്യാപികയുമായതിനാൽ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്ന് ശശികല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.