തെഹ്‌റാൻ: ദോഹയിലെ അമേരിക്കൻ സൈനിക താവളം ആക്രമിച്ചതിനു പിന്നാലെ, തങ്ങളുടെ ആക്രമണം ഖത്തറിനും അവിടത്തെ ജനങ്ങൾക്കും എതിരെയല്ലെന്ന് ഇറാൻ. ഔദ്യോഗിക അറബ് എക്‌സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കു നേരെ അമേരിക്ക ആറ് വ്യോമാക്രമണങ്ങളാണ് നടത്തിയതെന്നും ആറ് മിസൈലുകളുമായി ഖത്തറിലെ അൽ ഉദൈദ് യുഎസ് താവളം ആക്രമിച്ചുവെന്നും അവകാശപ്പെട്ട ഇറാൻ, അറബ് രാഷ്ട്രങ്ങൾ അമേരിക്കൻ സൈനിക താവളങ്ങൾ അടക്കണമെന്നും ആവശ്യപ്പെട്ടു.
ഇസ്ഫഹാൻ, നതൻസ്, ഫൊർദോ ആണവ കേന്ദ്രങ്ങൾക്കു മേൽ അമേരിക്ക വ്യോമാക്രമണം നടത്തിയതിനു പ്രതികാരമായാണ് ഇറാൻ അറബ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണം നടത്തുന്നത്. ഖത്തറിനു പുറമെ ഇറാഖ്, കുവൈത്ത്, ബഹ്‌റൈൻ രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളും ആക്രമിച്ചതായി സൂചനകളുണ്ട്.
സഹോദര രാജ്യമായ ഖത്തറിനും അവിടത്തെ ജനങ്ങൾക്കും അപകട ഭീഷണി ഇല്ലാത്തതാണ് തങ്ങളുടെ ആക്രമണമെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പറഞ്ഞു. ‘ഗൾഫ് സഹോദര രാജ്യങ്ങൾ അമേരിക്കൻ താവളങ്ങൾ അടച്ചുപൂട്ടണം. കാരണം, അവ ചെകുത്താന്റെയും മേഖലയിലെ ഭിന്നതയുടെയും പ്രഭവകേന്ദ്രങ്ങളാണ്.’ – ഇറാൻ ബിൽ അറബിയ എക്‌സിൽ കുറിച്ചു.
യുഎസ് താവളങ്ങൾ ആക്രമിക്കുന്നതിനു മുന്നോടിയായി ഇറാൻ ഖത്തർ അധികൃതർക്ക് വിവരങ്ങൾ നൽകിയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎസ് താവളങ്ങൾക്കു മേലുള്ള ആക്രമണം പ്രതീകാത്മകമാണെന്നും ഇത് വലിയ യുദ്ധത്തിലേക്ക് നയിക്കാൻ ഇടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2020-ൽ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനു പകരമായി ഇറാഖിലെ അൽ അസദ് എയർബേസ് ആക്രമിച്ചപ്പോൾ, ഇറാൻ നേരത്തെ വിവരം നൽകിയതിനു സമാനമാണിതെന്നും അധികൃതരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.