കോഴിക്കോട്: കേരളത്തിലെ മുസ്‌ലിംകളെയും അവരുടെ പ്രശ്‌നങ്ങളെയും മനസ്സിലാക്കുന്നതിൽ സി.പി.എം സമ്പൂർണ പരാജയമാണെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. സി.പി.എം നേതാവ് പി ജയരാജന്റെ പുസ്തകവും അതിന്റെ പ്രകാശന ചടങ്ങിൽ നടന്ന പ്രഭാഷണങ്ങളും ഇതാണ് തെളിയിക്കുന്നതെന്നും യോഗം വിലയിരുത്തി.
ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ച ദുരുപതിഷ്ഠമായ പ്രസ്താവം ഇസ്‌ലാമിക ഖിലാഫത്തിനെക്കുറിച്ച തികഞ്ഞ അജ്ഞതയാണ് വ്യക്തമാക്കുന്നത്. ഇസ്‌ലാമിക തത്വങ്ങളും മൂല്യങ്ങളും അനുസരിച്ച് നടന്ന ഖിലാഫത്ത് ചരിത്രത്തിലിന്നോളം കണ്ടതിൽ വെച്ചേറ്റവും മാനവികത ഉയർത്തിപ്പിടിച്ച് മാതൃക സൃഷ്ടിച്ചവയാണെന്നതിന് ചരിത്രം സാക്ഷിയാണ്. ഖലീഫ ഉമറിന്റെ ഖിലാഫത്തിനെയാണ് ഞാൻ ഇന്ത്യക്കായി സ്വപ്‌നം കാണുന്നതെന്ന് മഹാത്മജി പറഞ്ഞത് കമ്യൂണിസ്റ്റു നേതാക്കൾ അറിയാതെ പോവാൻ സാധ്യതയില്ല. മലബാറിലെ മുസ്‌ലിംകൾ മുഖ്യധാരയിൽ നിന്ന് വേറിട്ടു നിൽക്കുന്നുവെന്നത് വസ്തുതാ വിരുദ്ധമാണ്.
മലബാറിന്റെ പൊതു മണ്ഡലത്തിന്റെ പുരോഗതിയിൽ മുസ്‌ലിം സമുദായം നൽകിയ സംഭാവനകളെക്കുറിച്ച് സി.പി.എം ഇനിയെങ്കിലും പഠന വിധേയമാക്കണം. മലബാറിലെ മുസ്‌ലിംകൾ ഏതൊരു രംഗത്താണ് വേറിട്ടു നിന്നതെന്ന് വ്യക്തമാക്കാൻ സി.പി.എം തയ്യാറാവണം.
കഴിഞ്ഞകാല സർക്കാറുകൾ മലബാറിനെ എല്ലാ മേഖലകളിലും ബോധപൂർവമായി അവഗണിച്ചതിനെ മലബാർ ജനത ചോദ്യം ചെയ്യുന്നതിനെ മുസ്‌ലിംകളുടെ മുഖ്യധാരയിൽ നിന്നുള്ള വേറിട്ടു നിൽക്കലാണെങ്കിൽ അത് ഇനിയും തുടരുമെന്നും കെ.എൻ.എം വ്യക്തമാക്കി.
എക്‌സിക്യൂട്ടീവ് മീറ്റ് കെ.എൻ.എം മർകസുദ്ദഅ്‌വ ജന:സെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാൻ സുല്ലമി അദ്ധ്യക്ഷത വഹിച്ചു.
എം അഹമ്മദ് കുട്ടി മദനി, എൻ.എം അബ്ദുൽ ജലീൽ, കെ.പി സകരിയ്യ, ഫൈസൽ നൻമണ്ട, ബി.പി.എ ഗഫൂർ, ഡോ. ഐ.പി അബ്ദുസ്സലാം, സലീം കരുനാഗപ്പള്ളി, കെ.എം കുഞ്ഞമ്മദ് മദനി, ഡോ. അൻവർ സാദത്ത്, ഫഹീം പുളിക്കൽ, ശാകിർ ബാബു കുനിയിൽ, ഡോ. ലബീദ് പ്രസംഗിച്ചു.



