ന്യൂയോർക്ക്: ഇറാന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങൾ ലോക സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാൻ. യുണൈറ്റഡ് നേഷൻസിലെ (യുഎൻ) ഇറാന്റെ സ്ഥിരം പ്രതിനിധി അമീർ സഈദ് ഇരവാനി യുഎൻ ജനറൽ സെക്രട്ടറിക്കും രക്ഷാസമിതി അധ്യക്ഷനും അയച്ച അടിയന്തര കത്തിലാണ് അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. വാഷിംഗ്ടണിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിയമവിരുദ്ധമായ അധിനിവേശങ്ങൾ അന്താരാഷ്ട്ര സുരക്ഷയെ തകർക്കുന്നതാണെന്നും, ഇതുണ്ടാക്കുന്ന എല്ലാ ഗുരുതരമായ പ്രത്യാഘാതങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രമായിരിക്കുമെന്നും ഇറാൻ കത്തിൽ മുന്നറിയിപ്പ് നൽകി.
ദക്ഷിണ ഇറാനിലെ ബുഷെഹറിലുള്ള കേന്ദ്രങ്ങളെയും പേർഷ്യൻ ഗൾഫിലെ വിവിധ ഇറാനിയൻ ദ്വീപുകളെയും ലക്ഷ്യമിട്ടാണ് അമേരിക്ക വലിയ തോതിലുള്ള മിസൈൽ ആക്രമണം നടത്തിയത്. ബുധനാഴ്ച പുലർച്ചെയുണ്ടായ ഈ ആക്രമണത്തിൽ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടയിൽ ഇറാന്റെ വ്യോമസേനയിലെയും നാവികസേനയിലെയും എട്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്യാപ്റ്റൻ അലി മൊയ്‌നി, അലി മഹ്ദിസാദെ, ഹമീദ് ദൗറായി, അമീർ ഹുസൈൻ ഖാസെമി, അലിറേസ സറേ സാനി, അലിറേസ ബാലിദെ, ഷഹാബ് ഒമിദി ബാസി, മുഹമ്മദ് ജവാദ് രവാൻഫർ എന്നീ സൈനികരാണ് രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തത്.
യുഎൻ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് അമേരിക്ക ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇറാന് നേരെ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് അമേരിക്ക മുൻപ് ഉറപ്പുനൽകിയിരുന്ന ‘ഇസ്ലാമാബാദ് ധാരണാപത്രം’ അവർ പൂർണ്ണമായും കാറ്റിൽപ്പറത്തിയതായും ഇറാൻ ചൂണ്ടിക്കാണിച്ചു. അമേരിക്കയുടെ ഇത്തരം അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ യുഎൻ രക്ഷാസമിതി കൃത്യസമയത്ത് ശക്തമായി പ്രതികരിക്കാത്തതാണ് അവർക്ക് കൂടുതൽ ആക്രമണങ്ങൾ നടത്താൻ ധൈര്യം നൽകുന്നത്. അതിനാൽ അമേരിക്കയുടെ സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കാൻ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്നും ഇറാൻ കത്തിലൂടെ ആവശ്യപ്പെട്ടു.



