തിരുവനന്തപുരം– സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനിടെ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ച് പേർക്കാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റോ അല്ലെങ്കിൽ പാമ്പിനെ കണ്ടെന്നോ ഉള്ള സംശയത്തിലോ സഹായത്തിനായി 108 ആംബുലൻസിലേക്ക് മാത്രം 22 കോളുകളാണ് ഇന്നലെ എത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാമ്പ് കടിയേറ്റാൽ ഒട്ടും വൈകാതെ തന്നെ രോഗിക്ക് ആന്റിവെനം നൽകണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കടുത്ത വേനൽ ചൂട് സഹിക്കാനാവാതെ പാമ്പുകളും അവയുടെ കുഞ്ഞുങ്ങളും മാളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രിയും മുന്നറിയിപ്പ് നൽകി. വീടുകൾക്ക് ചുറ്റുമുള്ള മാളങ്ങൾ, ചുവരിലെ വിള്ളലുകൾ, പൊത്തുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളിൽ പാമ്പുകൾ അഭയം തേടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ചൂട് കൂടുമ്പോൾ സാധാരണയേക്കാൾ കൂടുതൽ പാമ്പുകൾ ജനവാസ മേഖലകളിൽ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.



