ഗാസ- ഗാസ മുനമ്പിൽ ഇസ്രായിൽ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള ഹൈദർ റൗണ്ട്എബൗട്ടിന് സമീപം ഒരു വാഹനം ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ അൽഖസ്സാം ബ്രിഗേഡ്‌സ് നേതാവായ ഇയാദ് അൽശൻബാരിയും അദ്ദേഹത്തിന്റെ മകൻ സ്വലാഹും ഉൾപ്പെടുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചു. ഒരു ഭീകരനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിൽ സൈന്യം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഖാൻ യൂനിസിന് കിഴക്കായി നടന്ന മറ്റൊരു ഡ്രോൺ ആക്രമണത്തിൽ ആദിൽ ലാഫി അൽനജ്ജാർ എന്ന ഒമ്പത് വയസ്സുകാരൻ കൊല്ലപ്പെട്ടു. ദക്ഷിണ ഗാസയിലെ ‘യെല്ലോ ലൈനിന്’ സമീപം സൈന്യത്തിന് ഭീഷണി ഉയർത്തിയ വ്യക്തിയെ ലക്ഷ്യം വെച്ചാണ് വെടിയുതിർത്തതെന്നാണ് ഇസ്രായിൽ സൈന്യത്തിന്റെ വിശദീകരണം. എന്നാൽ സൈനിക നീക്കങ്ങളിൽ ഭാഗമല്ലാത്ത ഒരു കുട്ടിക്ക് ആക്രമണത്തിൽ പരിക്കേറ്റതാകാം എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും സൈന്യം കൂട്ടിച്ചേർത്തു.
ഗാസ മുനമ്പിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇരുവിഭാഗങ്ങളും അത് ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുന്നുണ്ട്. 2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധം ഗാസയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 72,594 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം മാത്രം 818 ഫലസ്തീനികളും അഞ്ച് ഇസ്രായിൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ഇസ്രായിൽ ഇപ്പോഴും ദിവസേന വ്യോമാക്രമണങ്ങൾ തുടരുകയാണ്.



