തിരുവനന്തപുരം- കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ ഇടതുമുന്നണി തങ്ങളുടെ ആധിപത്യം നിലനിർത്തുമെന്ന് ‘ദ മലയാളം ന്യൂസ് – സിനർജി സ്ട്രാറ്റ്’ ഫീൽഡ് സർവേ ഫലം. പ്രമുഖ ബിസിനസ് ആൻഡ് ഫിനാൻസ് കൺസൾട്ടിംഗ് സ്ഥാപനമായ സിനർജി സ്ട്രാറ്റുമായി സഹകരിച്ച് നടത്തിയ സർവേയുടെ മൂന്നാം ഭാഗമാണ് ഇപ്പോൾ പുറത്തുവിടുന്നത്. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളിൽ ഒൻപതിടത്തും എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചപ്പോൾ, മണ്ണാർക്കാടിന് പുറമെ തൃത്താല കൂടി പിടിച്ചെടുത്ത് യുഡിഎഫ് ആശ്വാസം കണ്ടെത്തും. അതേസമയം, പാലക്കാട് നഗര മണ്ഡലത്തിൽ ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇവിടെ ആർക്കും ജയിക്കാവുന്ന അവസ്ഥയാണ്.
പാലക്കാട് ജില്ലയിൽ ഇടതുപക്ഷത്തിന്റെ ഗ്രാമീണ കോട്ടകൾ ഭദ്രമാണെന്ന് സർവേ വ്യക്തമാക്കുന്നു. എന്നാൽ തൃത്താല മണ്ഡലം എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നാണ് സൂചന.
എൽ.ഡി.എഫ് ആധിപത്യം: ഷൊർണൂർ (20,000), തരൂർ (17,000), കോങ്ങാട് (17,000) എന്നീ മണ്ഡലങ്ങളിലാണ് ഇടതുമുന്നണിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം പ്രവചിക്കുന്നത്. കൂടാതെ ആലത്തൂർ (10,000), നെന്മാറ (6,000), ഒറ്റപ്പാലം (5,000), മലമ്പുഴ (4,500), പട്ടാമ്പി (3,500), ചിറ്റൂർ (3,000) എന്നിവിടങ്ങളിലും എൽ.ഡി.എഫ് വിജയിക്കും.
യു.ഡി.എഫ് മുന്നേറ്റം: മണ്ണാർക്കാട് (13,000 വോട്ട്), തൃത്താല (1,500 വോട്ട്) എന്നിവിടങ്ങളിൽ യു.ഡി.എഫ് വിജയം ഉറപ്പിക്കുന്നു.
പാലക്കാട് നഗരത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ സാധ്യതയുണ്ട്. 50000 വോട്ടുകൾ വീതം ഇവിടെ ബി.ജെ.പിക്കും കോൺഗ്രസിനും ലഭിച്ചേക്കുമെന്നാണ് സർവേ. ദ മലയാളം ന്യൂസ് സർവേ ടീം ഇവിടെ ബി.ജെ.പിക്കും കോൺഗ്രസിനും തുല്യ സാധ്യതയാണ് കണക്കാക്കുന്നത്. അതിൽ തന്നെ നേരിയ മുൻതൂക്കം ബി.ജെ.പിക്കുമാണ്. അതേസമയം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ മലമ്പുഴയിൽ ഇത്തവണ പ്രധാന മത്സരം എൽഡിഎഫും എൻഡിഎയും തമ്മിലായിരുന്നു. 60,000 വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ 55,000 വോട്ടാണ് എൻ.ഡി.എക്ക് കണക്കാക്കുന്നത്. യു.ഡി.എഫിന് 41000 വോട്ടുകളും.


തൃശൂർ ജില്ലയിൽ എൽ.ഡി.എഫ് തരംഗമെന്ന് ‘ദ മലയാളം ന്യൂസ്‘ സർവേ
തൃശൂർ ജില്ലയിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ ലഭിക്കുമെന്നാണ് ദ മലയാളം ന്യൂസ്- സിനർജി സ്ട്രാറ്റ് ഫീൽഡ് സർവേ ഫലം. ജില്ലയിലെ 13 മണ്ഡലങ്ങളിൽ പത്തിടത്തും എൽ.ഡി.എഫ് വിജയിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യു.ഡി.എഫിന് മൂന്ന് സീറ്റുകളിൽ മാത്രമാണ് വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്.
എൽ.ഡി.എഫ് നിലയുറപ്പിച്ചേക്കാവുന്ന മണ്ഡലങ്ങൾ:
ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, നാട്ടിക, കയ്പമംഗലം, പുതുക്കാട്, കൊടുങ്ങല്ലൂർ എന്നീ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്. ഒല്ലൂരിൽ ആണ് എൽ.ഡി.എഫ് ഏറ്റവും വലിയ ഭൂരിപക്ഷം (22,000 വോട്ടുകൾ) പ്രതീക്ഷിക്കുന്നത്. നാട്ടികയിലും എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കും. 21000 വോട്ടുകളാണ് ഇവിടെ അധികം നേടുക എന്നാണ് സർവേ.ചേലക്കര (SC) 8000, കുന്നംകുളം 10000, ഗുരുവായൂർ 1500, മണലൂർ 3500, വടക്കാഞ്ചേരി 4000, കയ്പമംഗലം 4500, പുതുക്കാട് 19000, കൊടുങ്ങല്ലൂർ 11000 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ ഫീൽഡ് സർവേ റിപ്പോർട്ട്.
മൂന്നിടത്ത് യു.ഡി.എഫ്
യു.ഡി.എഫ് ചാലക്കുടിയിൽ 5500, ഇരിങ്ങാലക്കുട 4500, തൃശൂർ 1500 വോട്ടുകൾക്കും വിജയിക്കുമെന്ന് ഫീൽഡ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ശക്തമായ സാന്നിധ്യമായി എൻ.ഡി.എ:
തൃശൂർ മണ്ഡലത്തിലാണ് എൻ.ഡി.എ ഏറ്റവും ഉയർന്ന വോട്ട് വിഹിതം (33.50%) നേടുമെന്ന് പ്രവചിക്കപ്പെടുന്നത്. മണലൂർ (26%), പുതുക്കാട് (25%), നാട്ടിക (24%), ഇരിങ്ങാലക്കുട (24%) എന്നീ മണ്ഡലങ്ങളിലും ബി.ജെ.പി നിർണ്ണായകമായ വോട്ടുകൾ സമാഹരിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വോട്ട് ശതമാനത്തിന്റെ ചുരുക്കം:
മുന്നണി ശരാശരി പ്രകടനംഎൽ.ഡി.എഫ് (LDF)ഭൂരിഭാഗം മണ്ഡലങ്ങളിലും 40% മുതൽ 49% വരെ വോട്ട് വിഹിതം.
യു.ഡി.എഫ് (UDF)31% മുതൽ 45% വരെ വോട്ട് വിഹിതം. എൻ.ഡി.എ (NDA)7% മുതൽ 33.5% വരെ വോട്ട് വിഹിതം.
(പ്രമുഖ ബിസിനസ് ആന്റ് ഫിനാൻസ് കൺസെൽട്ടിംഗ് സ്ഥാപനമായ സിനർജി സ്ട്രാറ്റുമായി സഹകരിച്ച് ദ മലയാളം ന്യൂസ് ടീം നടത്തിയ ഫീൽഡ് സർവേയിലാണ് ഇക്കാര്യമുള്. സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ എന്നിവടങ്ങളിൽ സിനർജി സ്ട്രാറ്റിന്റെ സജീവ സാന്നിധ്യമുണ്ട്)



