കൊച്ചി- യു.ഡി.എഫിന് പിന്തുണ നൽകുന്നത് ജമാഅത്തെ ഇസ്ലാമിയല്ല, വെൽഫെയർ പാർട്ടിയാണെന്നും കേരളത്തിൽ മതസൗഹാർദ്ദ പദയാത്ര നടത്തിയ പാർട്ടിയാണ് അവരെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതസൗഹാർദ്ദത്തെ പിന്തുണക്കുന്നവരാണ് വെൽഫെയർ പാർട്ടിയെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്.
അന്ന് ഇക്കാര്യം ആരും ചർച്ച ചെയ്തില്ല. എസ്.ഡി.പി.ഐയുടെ പിന്തുണ സ്നേഹപൂർവ്വം നിരസിച്ച മുന്നണിയാണ് യു.ഡി.എഫ്. അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ട്. എന്നാൽ അതും ആരും ചർച്ച ചെയ്യുന്നില്ല. നേരത്തെ ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം സംഘടനകൾ യോഗത്തിന് പോലും വിളിച്ചിരുന്നില്ല. ഇപ്പോൾ പക്ഷെ, അതല്ല അവസ്ഥ. അവരെ എല്ലാവരും വിളിക്കുന്നുണ്ട്. കേരളത്തിൽ ഒരു തരത്തിലുള്ള അക്രമണവും വെൽഫെയർ പാർട്ടി നടത്തിയിട്ടില്ല.
സമൂഹത്തിൽ അവർ ഒരു ഭിന്നിപ്പും ഉണ്ടാക്കിയിട്ടില്ല. മതസൗഹാർദ്ദത്തിന്റെ അജണ്ട മുന്നോട്ടുവെച്ച്, സാഹോദര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രവർത്തിക്കുന്നവരെ എന്തിനാണ് തള്ളുന്നത്. വെൽഫെയർ പാർട്ടി രാഷ്ട്രീയത്തിൽ കറുത്തിരുണ്ട രൂപമാണ് എന്നതിന്റെ എന്താണ് തെളിവെന്നും സതീശൻ ചോദിച്ചു. എൽ.ഡി.എഫിൽ നിൽക്കുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ ആവേശകരം അഭിമാനകരം എന്ന് മുഖപ്രസംഗം എഴുതിയ പാർട്ടിയാണ് സി.പി.എം എന്നും സതീശൻ പറഞ്ഞു.
മഅ്ദനി തീവ്രവാദിയാണെന്നും അദ്ദേഹത്തെ തമിഴ്നാട് പോലീസിന് പിടിച്ചുകൊടുത്തതിൽ അഭിമാനിച്ച് പുസ്തകം ഇറക്കിയ സി.പി.എം ആണ് ഇപ്പോൾ അവരുടെ പിന്തുണയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണ വഴി വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വർഗീയ ക്യാംപയിനാണ് സി.പി.എം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.