കൊച്ചി– ഒഡിഷയില്‍ ക്രൂരമര്‍ദനത്തിനിരയായ മലയാളി വൈദികരെ പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ സന്ദര്‍ശിച്ചു. മെയ് 22ന് രാത്രിയാണ് ഒഡീഷ സാമ്പര്‍പ്പൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കുചിന്ദ ഗ്രാമത്തിലെ കാര്‍മല്‍ നികേതനില്‍ താമസിച്ചിരുന്ന വൈദികരെയാണ് മര്‍ദ്ദിച്ചവശയാക്കി കൊള്ളയടിച്ചത്. മധ്യപ്രദേശ്, ഒഡിഷ, ഛത്തിസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യൻ വൈദികർക്കെതിരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ഇവിടങ്ങളില്‍ ചില കൊള്ളസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടുമാസത്തെ സമയം നല്‍കി എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും കൊള്ളയടിക്കാന്‍ അനുവാദം നല്‍കുകയാണ്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ല. ഒന്നും ബജ്‌റങ് ദള്‍ ആക്രമിക്കും, അല്ലെങ്കില്‍ സംഘ്പരിവാരുമായി ബന്ധപ്പെട്ടവരോ പോലീസോ ഗുണ്ടാസംഗങ്ങളോ ആക്രമിക്കും. ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി ആക്രമണം നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
‘കഴിഞ്ഞ ദിവസം ഒഡിഷയിലെ ഒരു വൈദികനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തോളെല്ല് ആക്രമികള്‍ തകര്‍ത്തുവെന്നാണ് പറഞ്ഞത്. എല്ലാ ദിവസവും എന്ന പോലെയാണ് ആക്രമങ്ങള്‍ നടത്തുന്നതെന്ന് ജബല്‍പൂരിലെ ബിഷപ്പ് പറയുന്നത്. ക്രിസ്മസിനും ഈസ്റ്ററിനും കേക്ക് നല്‍കുന്നവരാണ് ഈ ആക്രമങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നത്, അവരെ തിരിച്ചറിയണം’ – വി.ഡി സതീശന്‍ പറഞ്ഞു.
മെയ് 22ന് രാത്രി പുലര്‍ച്ചെ 1.30 ഓടെയായിരുന്നു കൊള്ളക്കാരുടെ ആക്രമണം. ആക്രമികള്‍ ഫാ. സില്‍വിനെ ക്രൂരമായി മര്‍ദിച്ചു. അവിടെ താമസിച്ചിരുന്ന വീട്ടുജോലിക്കാരിയുടെ മുറിയില്‍ അതിക്രമിച്ചു കയറി കൈയും വായും കെട്ടി. മറ്റൊരു വൈദികന്‍ ഫാ. ലിനസിനെ കമഴ്ത്തിക്കിടത്തി കെട്ടിയിട്ട് ദണ്ഡുകള്‍ കൊണ്ട് മര്‍ദിച്ചു. അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് മാറ്റുകയായിരുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 2023 മുതല്‍ കവര്‍ച്ചയുടെ മറവില്‍ ഒഡിഷയില്‍ വൈദികര്‍ക്കെതിരെ നടക്കുന്ന ആറാമത്തെ വലിയ ആക്രമണമാണിതെന്നും വൈദികര്‍ പറഞ്ഞു.