കോഴിക്കോട്- കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നൂറു സീറ്റുകൾ പ്രവചിച്ച റാഷിദ് സി.പി ഇത്തവണ പ്രവചിക്കുന്നത് യു.ഡി.എഫ് വിജയം. നൂറിലേറെ സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് റാഷിദിന്റെ പ്രവചനം. യു.ഡി.എഫിന് 91 മുതൽ 102 സീറ്റുകൾ വരെ ലഭിക്കും. 41.5 ശതമാനം മുതൽ 45 ശതമാനം വോട്ടു വരെയാണ് പ്രവചനം. എൽ.ഡി.എഫ് 38 മുതൽ 48 വരെ സീറ്റുകൾ നേടും. 36.5 മുതൽ 39.5 ശതമാനം വോട്ടുകളാണ് ലഭിക്കുക. എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്നു വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
രണ്ടായിരത്തി ഒന്നിനു ശേഷം, ഇടത് പക്ഷത്തേക്ക് അടുത്ത ന്യുന പക്ഷ വോട്ടിന്റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ് ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായി എന്നാണ് റാഷിദ് പറയുന്നത്. സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി.
രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തി ഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 104 സീറ്റുകൾ വരെയാണ് റാഷിദ് പ്രവചിച്ചിരുന്നത്.



