കൊച്ചി- ആർ.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് സി.പി.ഐ.എം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും അക്കാര്യം തുറന്നുപറയാൻ ഒരു മടിയുമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി ചേർന്നുവെന്ന കാര്യം സത്യമാണ്. വിവാദമാകും എന്ന് വിചാരിച്ച് സത്യം പറയാതിരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായി പലയിടത്തും ചേർന്നുവെന്ന കാര്യം ഇപ്പോൾ പറഞ്ഞാൽ വിവാദമാകില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ഇക്കാര്യം പറയാൻ ഞങ്ങൾക്ക് തെല്ലും ഭയമില്ലെന്നായിരുന്നു മറുപടി. ആർ.എസ്.എസ് വർഗീയ വാദിയാണ്. വർഗീയശക്തികൾ ഇന്ത്യയിൽ പലയിടത്തും പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിലൊന്നാണ് ഗാന്ധി വധം. അതിന് ശേഷം ആർ.എസ്.എസ് ഒറ്റപ്പെട്ടു. തുടർന്ന് അടിയന്തരാവസ്ഥ വന്നു. അർധഫാസിസ്റ്റ് രൂപം വന്നപ്പോൾ അതിനെ എതിർക്കുക എന്നതായിരുന്നു ലക്ഷ്യം. ഫാഷിസം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി യോജിക്കാവുന്നവരുമായി എല്ലാം യോജിച്ചു. ആ സന്ദർഭത്തിൽ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ട്. സി.പി.എം എടുത്ത നിലപാട് അടിയന്തരാവസ്ഥക്ക് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ആദ്യകാലത്ത് തെരഞ്ഞെടുപ്പുകളിൽ ഓരോ മണ്ഡലങ്ങളിലും ഓരോ നിലപാടാണ് സ്വീകരിച്ചത്. അവർ ഒരിക്കലും ഇടതുമുന്നണിയുടെ ഭാഗമായിട്ടില്ല. ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാക്കണം എന്ന വാദം പി.ഡി.പിക്ക് ഇല്ല. ഇപ്പോൾ ആ വാദം അവർ സ്വീകരിക്കുന്നില്ല. അതുകൊണ്ടാണ് അവരുടെ സഹായം സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം മുദ്രാവാക്യമായി സ്വീകരിക്കുന്ന പാർട്ടിയാണ്. പി.ഡി.പി പീഡിതരുടെ പാർട്ടിയാണ് എന്ന നിലപാടാണ് ഇപ്പോഴുമുള്ളത്. ജമാഅത്തെ ഇസ്ലാമിക്ക് സമം ആണ് പി.ഡി.പി എന്നത് ഒരിക്കലും ശരിയായ സമീപനമല്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.