മലപ്പുറം– മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഈ സുപ്രധാന ആവശ്യം പ്രമേയമായി അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള മലപ്പുറം ജില്ലയെ ഭരണസൗകര്യത്തിനായി വിഭജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ജില്ലയെ രണ്ടായി തിരിച്ച് വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
യൂത്ത് ലീഗ് മുന്നോട്ടുവെക്കുന്ന നിർദ്ദേശ പ്രകാരം ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി മലപ്പുറം നഗരം ആസ്ഥാനമായി ‘മലപ്പുറം’ ജില്ല നിലനിർത്തണം. അതേസമയം, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ കൂട്ടിച്ചേർത്ത് ‘തിരൂരങ്ങാടി’ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നുമാണ് പ്രമേയത്തിലുള്ളത്. എന്നാൽ ഈ വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ യൂത്ത് ലീഗിന്റെ ഈ നീക്കത്തിൽ പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
ജില്ലാ വിഭജനത്തിലൂടെ നിരവധി നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് യൂത്ത് ലീഗ് വ്യക്തമാക്കുന്നത്. പ്രധാനമായും ഭരണപരമായ കാര്യക്ഷമത വർധിക്കാനും സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനും ഇത് സഹായിക്കും. പ്രാദേശികമായ വികസന അസമത്വം കുറയ്ക്കുന്നതിനൊപ്പം പുതിയ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾക്കും ഇത് വഴിതുറക്കും. തീരപ്രദേശം, മലനാട്, നഗരമേഖല എന്നിവയ്ക്ക് അനുയോജ്യമായ പ്രത്യേക വികസന നയങ്ങൾ നടപ്പിലാക്കാൻ പുതിയ ജില്ലകൾ രൂപീകരിക്കുന്നത് ഗുണകരമാകുമെന്നും യൂത്ത് ലീഗ് പ്രമേയത്തിലൂടെ അവകാശപ്പെടുന്നു.



