തിരുവനന്തപുരം– വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ പൂർത്തിയായി. തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിര ഗ്യാരണ്ടികൾ പൂർണ്ണമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച നയപ്രഖ്യാപനത്തിൽ, സംസ്ഥാനത്തെ ക്യാമ്പസുകളിലെ വിദ്യാർഥിനികൾക്ക് വലിയ ആശ്വാസമേകുന്ന മൂന്ന് ദിവസത്തെ ആർത്തവ അവധിയും സർക്കാർ ഉറപ്പുനൽകുന്നു. ഗവർണർ രാജേന്ദ്ര അർലേക്കറാണ് വി.ഡി. സതീശൻ സർക്കാരിന്റെ ഈ കന്നി നയപ്രഖ്യാപനം സഭയിൽ നടത്തിയത്. ജവഹർലാൽ നെഹ്‌റുവിനെ ഉദ്ധരിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഗവർണർ, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യവും സഭയെ അറിയിച്ചു.
ഈ നയപ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവസമയത്ത് മൂന്ന് ദിവസത്തെ അവധി നൽകുമെന്നതാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുവെച്ച ഇന്ദിര ഗ്യാരണ്ടികൾ കൃത്യമായി നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ എടുത്തുപറയുന്നുണ്ട്. ഇതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയായി ഉയർത്തും. കേരളത്തെ ഒരു പ്രമുഖ പോർട്ട് ഹബ്ബാക്കി മാറ്റുമെന്നും കൃഷിക്ക് വൻ പ്രാധാന്യം നൽകുമെന്നും ഗവർണർ അറിയിച്ചു. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുന്നതാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് വായ്പയും സഹായങ്ങളും നൽകുന്നതിനൊപ്പം, സ്ത്രീക്ഷേമത്തിനായി വിപുലമായ പദ്ധതികൾ കൊണ്ടുവരും. വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള ജനങ്ങളുടെ സുരക്ഷയ്ക്കായി ശാശ്വത പരിഹാരം കാണുമെന്നും സഹകരണ മേഖലയെ പൂർണ്ണമായും അഴിമതിമുക്തമാക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.
ഇതിനുപുറമേ പൊതുവിതരണ ശൃംഖല ശക്തമാക്കുന്നതിനായി സംസ്ഥാനത്ത് കൂടുതൽ റേഷൻ കടകളും മാവേലി സ്റ്റോറുകളും ആരംഭിക്കുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. സംസ്ഥാനത്തെ ജലസ്രോതസ്സുകളുടെ സംരക്ഷണം പൂർണ്ണമായി ഉറപ്പാക്കുമെന്നും പൗരന്മാർക്ക് ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കാൻ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും ഗവർണർ അറിയിച്ചു. ഒഴുക്ക് സുഗമമാക്കുന്നതിനായി ജലസ്രോതസ്സുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.
കാർഷിക-വ്യവസായ മേഖലകളുടെ പുരോഗതിക്കായി ശാസ്ത്രീയമായ മണ്ണുപരിശോധനയ്ക്ക് പുതിയ സംവിധാനം ഒരുക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജന മേഖലയ്ക്കായി പ്രത്യേക സ്‌പൈസ് പാർക്ക് സ്ഥാപിക്കുന്നതാണ്. സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷം വളർത്തിയെടുക്കാനും രാജ്യാന്തര ചലച്ചിത്രമേളകൾ മറ്റു പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. തീർത്ഥാടന ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്താൻ ഒരു പ്രത്യേക ‘ലാൻഡ് ബാങ്ക്’ രൂപീകരിക്കും. ബൈ പാസുകൾ നാല് വരിയാക്കി മാറ്റുകയും പബ്ലിക് പ്രൈവറ്റ് പങ്കാളിത്തത്തോടെ പട്ടയം ഉപാധിരഹിതമാക്കുകയും ചെയ്യും. നെൽവയൽ-നീർത്തട നിയമങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്നും ഗവർണർ വ്യക്തമാക്കി.
കുട്ടികളും യുവാക്കളും ലഹരിയുടെ വഴിയിലേക്ക് പോകാതിരിക്കാൻ പ്രത്യേക ജാഗ്രതയും കർശനമായ നിയമനടപടികളും സർക്കാർ സ്വീകരിക്കും. ഇതിനൊപ്പം സാങ്കേതിക മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഐടി വകുപ്പിന്റെ പേര് മാറ്റി ഐ ടി ഫ്യൂച്ചർ ടെക്നോളജി എന്ന് പുനർനാമകരണം ചെയ്യും. വഖഫ് ബോർഡ് ആധുനികവത്കരിക്കുമെന്നും വഖഫ് സ്വത്തുക്കൾ പൂർണ്ണമായി സംരക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.



