- ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്‌പെഷ്യൽ കോ-ഓർഡിനേറ്റർ സിഗ്രിഡ് കാഗ് പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് വ്യക്തമാക്കി.
ഗാസ: കൊടും പട്ടിണി സഹിക്കവയ്യാതെ എന്തെങ്കിലും കഴിക്കാനുള്ള തീവ്രശ്രമത്തിൽ മധ്യഗാസയിലെ ദെയ്ര്! അൽബഹലിൽ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം സംഭരണശാലയിലേക്ക് നൂറുകണക്കിന് ഫലസ്തീനികൾ ഇരച്ചുകയറി.
ഭക്ഷണം കിട്ടാൻ ഇവർ പരസ്പരം കടിപിടി കൂടുകയും ആക്രോശിക്കുകയും തള്ളുകയും കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർത്ത് അകത്തുകടക്കാൻ ശ്രമിക്കുകയും ചെയ്തു. തിക്കിലും തിരക്കിലും രണ്ട് പേർ ചതഞ്ഞരഞ്ഞ് മരിച്ചു. മറ്റു രണ്ടു പേർ വെടിയേറ്റ് മരിച്ചതായും അൽഅഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ റിലീഫ് ഫൗണ്ടേഷൻ ഗാസയിൽ സ്ഥാപിച്ച പുതിയ സഹായ വിതരണ കേന്ദ്രത്തിൽ അതിക്രമിച്ചു കടക്കുന്നതിനിടെ ജനക്കൂട്ടത്തിന് നേരെ ഇസ്രായിൽ സൈന്യം വെടിയുതിർത്തതിന്റെ തൊട്ടടുത്ത ദിവസമാണ് യു.എൻ ഭക്ഷ്യ സംഭരണ കേന്ദ്രത്തിലും മരണങ്ങൾ സംഭവിച്ചത്. ചൊവ്വാഴ്ചത്തെ സംഭവത്തിൽ കുറഞ്ഞത് ഫലസ്തീനി കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മുന്നറിയിപ്പ് വെടിവെപ്പ് നടത്തുക മാത്രമാണ് ചെയ്തതെന്ന് ദൂരെ നിന്ന് സ്ഥലത്തിന് കാവൽ നിൽക്കുന്ന ഇസ്രായിൽ സൈന്യം പറഞ്ഞു. സ്ഥലത്തിന് കാവൽ നിൽക്കുന്ന മിലിട്ടറി കോൺട്രാക്ടർമാർ വെടിയുതിർത്തിട്ടില്ലെന്ന് ഗാസ റിലീഫ് ഫൗണ്ടേഷനും പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 48 പേർക്ക് വെടിയേറ്റ് പരിക്കേറ്റതായി റെഡ് ക്രോസ് ഫീൽഡ് ആശുപത്രി പറഞ്ഞു.
ബുധനാഴ്ച മധ്യഗാസയിലുള്ള യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ വെയർഹൗസിലേക്ക് ഫലസ്തീനികൾ ഇരച്ചുകയറുകയായിരുന്നു. സംഭരണ കേന്ദ്രത്തിന്റെ പ്രധാന വാതിലിലൂടെ ജനക്കൂട്ടം പരസ്പരം തള്ളിക്കയറി. മറ്റുള്ളവർ അകത്ത് കടക്കാൻ ശ്രമിച്ച് ലോഹ ഭിത്തികളുടെ കഷണങ്ങൾ പറിച്ചെടുത്തു. അകത്തേക്ക് കടക്കാൻ തിക്കിത്തിരക്കുന്ന ആളുകൾക്കിടയിലൂടെ 25 കിലോഗ്രാം തൂക്കമുള്ള വലിയ മൈദ ചാക്കുകളുമായി പുറത്തേക്ക് കടക്കാൻ മറ്റുള്ളവർ ശ്രമിച്ചു.
ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി താരതമ്യം ചെയ്തു. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്‌പെഷ്യൽ കോഓർഡിനേറ്റർ സിഗ്രിഡ് കാഗ് യു.എൻ രക്ഷാ സമിതിയിൽ പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് പറഞ്ഞു.
നീണ്ട ഉപരോധത്തിനുശേഷം മാനുഷിക ആവശ്യങ്ങൾ നിയന്ത്രണാതീതമായതായി വെയർഹൗസിലെ സംഭവവികാസങ്ങളിൽ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.
മാർച്ചിൽ വെടിനിർത്തൽ അവസാനിച്ച ശേഷം 1,300 കുട്ടികൾ കൊല്ലപ്പെടുകയും 4,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ കുറിച്ചും, അവരുടെ ചലനരഹിതമായ ശരീരങ്ങളെ അമ്മമാർ ആലിംഗനം ചെയ്യുന്നതിന്റെയും മുടിയിൽ തലോടുന്നതിന്റെയും അവരോട് സംസാരിക്കുന്നതിന്റെയും അവരോട് ക്ഷമ ചോദിക്കുന്നതിന്റെയും കരളയലിയിക്കുന്ന ദൃശ്യങ്ങളെ കുറിച്ചും വിശദീകരിച്ച് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീൻ അംബാസഡർ പൊട്ടിക്കരഞ്ഞു. ഇത് പരിഷ്‌കൃതമാണെങ്കിൽ, എന്താണ് ക്രൂരത? ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ ചോദിച്ചു. ഖാൻ യൂനിസ് നഗരത്തിൽ നിന്നുള്ള കുടിയിറക്കപ്പെട്ട വാഇൽ ത്വബ്ശ് യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് ലോക നേതാക്കളോട് അഭ്യർഥിച്ചു. ഈ പീഡനം എത്ര കാലം തുടരും? വാഇൽ ത്വബ്ശ് ആരാഞ്ഞു.