പാലക്കാട്– സംസ്ഥാനത്ത് നിപ കേസുകളുടെ വ്യാപനം തടയാന്‍ കര്‍ശനവും സൂക്ഷ്മവുമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. നിലവില്‍ പാലക്കാട് ജില്ലയില്‍ മാത്രം 173 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 100 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും 73 പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമുണ്ട്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക്, 48 പേര്‍ ലോ റിസ്‌കിലുമുള്ളവരാണ്.
പാലക്കാട് നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിയായ 38കാരി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ പരിശോധിച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവാണ്. നാലു പേരുടെ സാമ്പിളുകള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധിക്കും. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും നേതൃത്വത്തില്‍ കൃത്യമായ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും മന്ത്രി അറിയിച്ചു. മണ്ണാര്‍ക്കാട് സ്വകാര്യ ക്ലിനിക്കില്‍ നിന്ന് ലഭ്യമായ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മലയാളിയല്ലാത്ത ഇയാളുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ മലപ്പുറത്ത് ലഭിച്ചതായും മന്ത്രി അറിയിച്ചു.