എറണാകുളം-പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ.വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ലഡ്മണിയായി ബിറ്റ്‌കോയിന്‍ വഴി 8.25 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഡോക്ടറുടേയും കുടുംബത്തിന്റേയും ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് ഭീഷണി. ഡോ.ഗംഗാധരന്റെ ചികിത്സാപ്പിഴവു കാരണം ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും അവളുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നും കത്തില്‍ പറയുന്നു. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചുവെന്നുമാണ് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്ന പേരില്‍ ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നത്. മെയ് 17ന് തപാലില്‍ ലഭിച്ച കത്തിന്റെയടിസ്ഥാനത്തില്‍ എറണാകുളം, മരട് പൊലീസില്‍ ഡോ.ഗംഗാധരന്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം മുന്നോട്ടുപോവുന്നതെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group