തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. നിയമസഭാ കക്ഷി യോഗം വൈകുമെന്ന സൂചനകൾ പുറത്തുവരുമ്പോഴും, തലസ്ഥാന നഗരിയും രാഷ്ട്രീയ കേരളവും ഒരുപോലെ ആകാംക്ഷയുടെ മുനയിലാണ്. ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുന്നതോടെ സസ്പെൻസ് നിറഞ്ഞ ‘മുദ്രവെച്ച കവർ’ തുറക്കപ്പെടും.
തിരുവനന്തപുരത്ത് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നിരീക്ഷകരുടെ വരവ് കണക്കിലെടുത്ത് വൈകാനാണ് സാധ്യത. ഡൽഹിയിൽ നിന്ന് ഹൈക്കമാൻഡ് എടുത്തു തീരുമാനവുമായാണ് നിരീക്ഷകർ എത്തുന്നത്. ഈ തീരുമാനം യോഗത്തിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. കെ.സി വേണുഗോപാൽ നിലവിൽ ഡൽഹിയിൽ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങളെന്തെന്ന് ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.
എഐസിസി പ്രതിനിധികളായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവരടങ്ങുന്ന സംഘം ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽ നിന്ന് തിരിക്കും. വൈകുന്നേരം നാല് മണിയോടെ ചാർട്ടേർഡ് വിമാനത്തിൽ ഇവർ തിരുവനന്തപുരത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, മുതിർന്ന നേതാക്കളായ വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും നിർണായക ചർച്ചകളിൽ പങ്കാളികളാകും.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കൾ ഇന്ന് തന്നെ രാജ്ഭവനിലെത്തി ഗവർണറെ കാണും. കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി തുടങ്ങിയ ഘടകകക്ഷി നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചു കഴിഞ്ഞു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദവും പിന്തുണക്കത്തും ഇന്ന് തന്നെ ഗവർണർക്ക് കൈമാറിയേക്കും.



