മലപ്പുറം- എസ്.ഡി.പി.ഐ ആർക്കാണ് പിന്തുണ നൽകുന്നത് എന്ന കാര്യം അവരോട് തന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തരം വർഗീയതകളോടും ഒരേ നിലാപാടാണ് സി.പി.എമ്മിനുള്ളത് എന്നായിരുന്നു എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ട എന്ന് പറയുമോ എന്ന ചോദ്യത്തിനുള്ള മറുപടി. ഈ ചോദ്യം ഉന്നയിക്കുന്നവരുടെ വിഷമം എനിക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. രാജ്യത്ത് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഉണ്ട്. അവരോടെല്ലാം ഒരേ നിലപാടാണ് സി.പി.എമ്മിന്. എസ്.ഡി.പി.ഐ വർഗീയ ശക്തിയാണോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. നിങ്ങൾക്ക് നിങ്ങളുടേതായ ധാരണകളുണ്ട്. നിങ്ങൾക്ക് വേണ്ടത് യു.ഡി.എഫ് പ്രചരിപ്പിക്കുന്നതുപോലെ ഞങ്ങൾ ഏതെങ്കിലും വർഗീയ ശക്തികളുമായി കൂട്ടൂകൂടുന്നു എന്ന പറയലാണ്. അതിന് സി.പി.എമ്മിനെ കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് വർഗീയതയെ തൊട്ടില്ലെന്ന് പറഞ്ഞ് അവരെ ശുദ്ധീകരിക്കണം എന്നത് മാധ്യമ പ്രവർത്തകരുടെ ആവശ്യമാണ്. എസ്.ഡി.പി.ഐ ആർക്കാണ് പിന്തുണ നൽകുന്നത് എന്ന കാര്യം അവരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തുവർഷത്തെ കേരളത്തിന്റെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. എന്റെ പെരുമാറ്റം നന്നായിപ്പോയേ എന്ന് നാടുനീളെ പറയേണ്ട കാര്യം എനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയാൻ മടിയില്ലാത്ത എല്ലില്ലാത്ത നാക്കുള്ള ആളാണ് അൻവർ. അയാൾ പറയുന്നതെല്ലാം എല്ലായിടത്തും പോയി വിളമ്പരുത്. കുറച്ച് ബുദ്ധി കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.ഡി.പി.ഐയെ പറ്റി ഞാനാണോ മറുപടി പറയേണ്ടത് എന്നും മുഖ്യമന്ത്രി ചോദിച്ചു.



