തളിപ്പറമ്പ്: ഐ.ടി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്.
തളിപ്പറമ്പ് കാക്കാഞ്ചാൽ ശാന്തിനഗറിലെ കല്യാണി നിവാസിൽ എ.പി.ശിവദാസന്റെ പരാതിയിലാണ്,
രാജേഷ് നമ്പ്യാർ, വിഘ്നനേഷ് നമ്പ്യാർ, ജിതിൻ പ്രകാശ് എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇവർ തുടങ്ങാൻ പോകുന്ന അംഷി ടെക്നോളജി എന്ന ഐ.ടി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഡിവിഡന്റോടെ പണം തിരിക നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 2021 നവംബർ 11 നും 2022 മാർച്ച് 21 നുമായി 25 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ശിവദാസൻ ട്രാൻസ്ഫർ ചെയ്‌തു നൽകി. പണം കൈപ്പറ്റിയെങ്കിലും നാളിതുവരെ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നൽകുകയോ ചെയ്‌തില്ലെന്നാണ് പരാതി.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ നിക്ഷേപം സ്വീകരിച്ചതായാണ് വിവരം. കൊച്ചി കലൂരിൽ രജിസ്ട്രേഡ് ഓഫീസ് ആരംഭിച്ച സ്ഥാപനത്തിന് ധർമ്മശാലയിലും തുടക്കത്തിൽ ഓഫീസുണ്ടായിരുന്നു. പണം വാങ്ങിയെങ്കിലും സ്ഥാപനം ആരംഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ ഓഫീസിലെത്തി അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടുകയായിരുന്നു. ഇപ്പോൾ കൊച്ചിയിലെ ഓഫീസും പൂട്ടിയതായാണ് വിവരം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജേഷ് നമ്പ്യാർ തളിപ്പറമ്പ് മണ്ഡലത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.