കൊച്ചി: ചലച്ചിത്ര-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. നടൻ കിഷോർ സത്യ ഫേസ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. സംസ്‌കാരം നാളെ നടക്കും.
ആരോഗ്യാവസ്ഥ മോശമായതിനാൽ കരൾ മാറ്റിവെക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.
കരൾ നൽകാൻ മകൾ തയാറായെങ്കിലും ചികിത്സക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. അതിനിടയിലാണ് മരണം. ഏകദേശം 30 ലക്ഷം രൂപയോളം ചികിത്സക്ക് ആവശ്യമായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നൽകിയിരുന്നു. ഓൺലൈൻ ചാരിറ്റി ഫണ്ടിങിലൂടെയും മറ്റും ബാക്കി തുക കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു കുടുംബം.
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും ഇദ്ദേഹത്തെ അറിയുക.
വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. തുടർന്ന് കൈ എത്തും ദൂരത്ത്, റൺേവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു.