തെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായിൽ സർക്കാർ ജൂതകുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം ഏതാണ്ട് ഇരട്ടിയാക്കിയതായി ഇസ്രായിലിലെ മനുഷ്യാവകാശ സംഘടനയായ ‘പീസ് നൗ’ പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫലസ്തീൻ എന്നൊരു സ്വതന്ത്ര രാജ്യം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായിൽ സർക്കാരിന്റെ ഈ നീക്കങ്ങൾ. 1967 മുതൽ ഈ സർക്കാർ അധികാരത്തിൽ വരുന്നത് വരെയുള്ള ദീർഘകാലയളവിൽ ഇസ്രായിൽ നിയമപ്രകാരം അംഗീകരിച്ചിരുന്നത് 127 കുടിയേറ്റ കോളനികളായിരുന്നു. എന്നാൽ നിലവിലെ നെതന്യാഹു സർക്കാർ വന്നതിനുശേഷം ഇതിന്റെ എണ്ണം വലിയ രീതിയിൽ വർധിച്ചു. ഇതുകൂടാതെ നിലവിൽ മുന്നൂറിലധികം അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ കൂടി നിയമവിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പകുതിയിലധികവും തുടങ്ങിയത് 2023 ഒക്ടോബറിൽ ആരംഭിച്ച ഗാസ യുദ്ധകാലത്താണ്. നിലവിൽ വെസ്റ്റ് ബാങ്കിലുടനീളം ഇത്തരത്തിലുള്ള 470 ലധികം കേന്ദ്രങ്ങളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വെസ്റ്റ് ബാങ്കിൽ ഇപ്പോൾ നിശബ്ദമായ ഒരു അട്ടിമറിയാണ് നടക്കുന്നതെന്ന് പീസ് നൗ പ്രതിനിധി ഹാഗിറ്റ് ഒഫ്രാൻ പറയുന്നു. പുതിയ കുടിയേറ്റങ്ങൾക്ക് അനുമതി നൽകൽ, കൃഷിയിടങ്ങൾ പിടിച്ചെടുക്കൽ, ഫലസ്തീൻ അതോറിറ്റിയെ തകർച്ചയിലേക്ക് തള്ളിവിട്ട് കോളനികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, തദ്ദേശവാസികളായ ഫലസ്തീനികളെ ആട്ടിയോടിക്കൽ തുടങ്ങിയ ഗുരുതരമായ കാര്യങ്ങൾ നടക്കുമ്പോഴും ഇസ്രായിൽ പൊതുസമൂഹത്തിൽ ഇതിനെക്കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും അവർ വിമർശിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും, നിലവിലെ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ നേട്ടമായി ഉയർത്തിക്കാട്ടാനുമാണ് ഈ ധൃതിപിടിച്ച നീക്കങ്ങളെന്ന് ഇസ്രായിൽ പത്രമായ ‘ഹാരെറ്റ്സ്’ തങ്ങളുടെ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു. ഫലസ്തീൻ രാഷ്ട്രം എന്ന ആശയം കുഴിച്ചുമൂടാനാണ് താൻ ശ്രമിക്കുന്നതെന്ന് ധനമന്ത്രി സ്മോട്രിച്ച് മുൻപ് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പൂർണ്ണ പിന്തുണയും ഇയാൾക്കുണ്ട്.
എന്നാൽ ഈ കുടിയേറ്റങ്ങൾ ഇസ്രായിലിന് തന്നെ വലിയ സാമ്പത്തിക-സുരക്ഷാ ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഈ പദ്ധതികൾക്കായി മാത്രം സർക്കാരിന് ഏകദേശം 630 കോടി ഡോളർ (19.8 ബില്യൺ ഷെക്കൽ) ചിലവ് വരും. കൂടാതെ ഫലസ്തീനികൾക്കിടയിലെ വർധിച്ചുവരുന്ന നിരാശയും സുരക്ഷാ വെല്ലുവിളികളും നേരിടാൻ ഒരു പുതിയ സൈനിക ഡിവിഷൻ തന്നെ രൂപീകരിക്കേണ്ടി വരുമെന്ന് പ്രതിരോധ മേഖലയിലുള്ളവർ സൂചിപ്പിക്കുന്നു. ഇത് രാജ്യത്തെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കും ആഗോളതലത്തിൽ ഒറ്റപ്പെടലിലേക്കും നയിക്കുമെന്നും, വെസ്റ്റ് ബാങ്കിലെ ഈ മാറ്റങ്ങൾ ഇനി തിരുത്താൻ കഴിയാത്ത വിധം സങ്കീർണ്ണമായി മാറിയിരിക്കുകയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



