തെഹ്‌രാൻ: രക്തസാക്ഷിത്വം വരിച്ച ഇസ്ലാമിക വിപ്ലവത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനിയുടെ വിലാപയാത്രയിൽ ജനങ്ങൾ വൻതോതിൽ അണിനിരക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് ആഹ്വാനം ചെയ്തു. അടിച്ചമർത്തലുകൾക്കും അഹങ്കാരത്തിനും മുന്നിൽ ഇറാന്റെ മാന്യവും അന്തസ്സുള്ളതുമായ ജനത നിശബ്ദരായിരിക്കില്ലെന്നും തങ്ങളുടെ ഇമാമിന്റെ രക്തത്തിന് പകരമായി പ്രതികാരത്തിനായുള്ള രാജ്യത്തിന്റെ നിലവിളി ലോകത്തെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ ആണ് സ്പീക്കറുടെ സന്ദേശം പുറത്തുവിട്ടത്.ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയൊരു ഘട്ടത്തിന്റെ പടിവാതിലിലാണ് രാജ്യം ഇപ്പോൾ നിൽക്കുന്നതെന്ന് ഗാലിബാഫ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ഇസ്ലാമിന്റെ പാതയ്ക്കും ഇറാന്റെ സ്വാതന്ത്ര്യത്തിനും രാജ്യത്തിന്റെ അന്തസ്സിനും വേണ്ടിയാണ് ഖമേനി തന്റെ അനുഗൃഹീത ജീവിതം ചിലവഴിച്ചത്. ആഗോള അഹങ്കാരങ്ങൾക്ക് മുന്നിൽ ഒരിക്കലും തലകുനിക്കാതെ, രക്തസാക്ഷിത്വത്തിന്റെ കൊടുമുടിയിലെത്തുന്നത് വരെ അദ്ദേഹം അനീതിക്കെതിരെ ധീരമായി പോരാടിയെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു.
ഈ വിലാപയാത്ര വെറുമൊരു യാത്രയയപ്പ് ചടങ്ങല്ലെന്നും, മറിച്ച് രക്തസാക്ഷികളുടെ പാതയോടും വിപ്ലവ മൂല്യങ്ങളോടുമുള്ള രാജ്യത്തിന്റെ ഉടമ്പടി പുതുക്കലാണെന്നും ഗാലിബാഫ് വ്യക്തമാക്കി. ചരിത്രത്തിന്റെ കണ്ണ് ഇപ്പോൾ ഇറാന് മേലാണ്. ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ഈ ചടങ്ങ് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യാത്രയയപ്പായി മാറും. രാജ്യത്തെ യുവാക്കൾ, രക്തസാക്ഷികളുടെ കുടുംബങ്ങൾ, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഈ ചരിത്ര നിമിഷത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്തെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ ആയത്തുള്ള സയ്യിദ് മുജ്തബ ഹൊസൈനി ഖമേനിയുടെ നേതൃത്വത്തിൽ, ഇറാന്റെ പുരോഗതിക്കും അന്തസ്സിനുമുള്ള പാത തുടരാൻ ദൈവം ജനങ്ങളെ സഹായിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് സ്പീക്കർ തന്റെ സന്ദേശം അവസാനിപ്പിച്ചത്. വിലാപയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും ക്രമസമാധാനം പാലിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.



