മലപ്പുറം– മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിന് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് കൈകൾ കൂട്ടിക്കെട്ടിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു കുട്ടി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 16 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്.
ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയ പെൺകുട്ടിയെ പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ലായിരുന്നു. പരാതി ലഭിച്ച ശേഷം സംശയം തോന്നിയ ആൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകം തെളിഞ്ഞത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.



