ന്യൂഡൽഹി: വീടുകൾ തോറും കയറിയിറങ്ങി വീട്ടമ്മമാർക്ക് സിന്ദൂരം വിതരണം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് ബിജെപി പിന്മാറിയതായി റിപ്പോർട്ട്. ജൂൺ ഒമ്പതിന് വീടുകൾ കയറിയിറങ്ങി സർക്കാറിന്റെ ഭരണനേട്ടങ്ങളും ഓപറേഷൻ സിന്ദൂറിൽ കേന്ദ്രസർക്കാറിന്റെ നിലപാടും ബോധിപ്പിക്കാനും വീട്ടമ്മമാർക്ക് സിന്ദൂരം സമ്മാനിക്കാനുമുള്ള തീരുമാനത്തിൽ നിന്നാണ് ബിജെപി പിന്മാറിയത്. ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വിവിധ പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾ ‘സിന്ദൂര യാത്ര’ പദ്ധതിയെപ്പറ്റി റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരും ഉന്നത നേതൃത്വവുമടക്കം ഇതിൽ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയമാഘോഷിക്കാൻ വീടുകൾ കയറിയിറങ്ങി സിന്ദൂരം വിതരണം ചെയ്യാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും അതു സംബന്ധിച്ച് വന്ന റിപ്പോർട്ടുകൾ വ്യാജവാർത്തയാണെന്നും ബിജെപി സമൂഹമാധ്യമമായ എക്‌സിലൂടെ അവകാശപ്പെട്ടു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിന്റെ ഒരു വാർത്താ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ നിന്നുള്ള പോസ്റ്റ്: ‘ദൈനിക് ഭാസ്‌കറിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത തികച്ചും തെറ്റും വഞ്ചന നിറഞ്ഞതുമാണ്. വീടുകൾ തോറും സിന്ദൂരം വിതരണം ചെയ്യുന്ന ഒരു പരിപാടിയും ഭാരതീയ ജനതാ പാർട്ടി സംഘടിപ്പിച്ചിട്ടില്ല.’ ബിജെപി പറയുന്നു.
സിന്ദൂരം വിതരണം ചെയ്യാനുള്ള ബിജെപിയുടെ നീക്കത്തെ പ്രതിപക്ഷ നേതാക്കൾ രൂക്ഷമായി വിമർശിച്ചതാണ് പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്നാണ് സൂചന. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ‘സ്ത്രീകൾക്ക് സിന്ദൂരം നൽകാൻ മോദി രാജ്യത്തിന്റെ ഭർത്താവാണോ?’ എന്ന് ചോദിച്ചിരുന്നു.
‘ഓപ്പറേഷൻ സിന്ദൂർ എന്ന പേര് ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയതാണ്. അതിനെക്കുറിച്ച് ഞാൻ ഒന്നും പറയില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും അടങ്ങുന്ന സംഘം വിദേശത്ത് രാജ്യത്തിന് വേണ്ടി ശബ്ദമുയർത്തുമ്പോൾ, ആ സമയത്ത് രാഷ്ട്രീയ ഹോളി കളിക്കാൻ വന്നിരിക്കുന്നത് പ്രധാനമന്ത്രിക്ക് ചേർന്നതല്ല,’ ബാനർജി പത്രസമ്മേളനത്തിൽ പറഞ്ഞു: ‘എല്ലാ സ്ത്രീകളും ബഹുമാനം അർഹിക്കുന്നുണ്ടെന്ന് ഓർക്കുക. അവർ തങ്ങളുടെ ഭർത്താക്കന്മാരിൽ നിന്നാണ് സിന്ദൂരം സ്വീകരിക്കേണ്ടത്. പ്രധാനമന്ത്രി മോദി ആരുടെയും ഭർത്താവല്ല; എന്തുകൊണ്ടാണ് നിങ്ങൾ ആദ്യം നിങ്ങളുടെ ഭാര്യക്ക് സിന്ദൂരം നൽകാത്തത്?’ ബാനർജി ചോദിച്ചു.
ഇത് ‘രാഷ്ട്രീയവും നയതന്ത്രപരവുമായ പരാജയം മറച്ചുവെക്കാനുള്ള ശ്രമമാണെന്ന്’ ആയിരുന്നു കോൺഗ്രസ് വക്താവ് രാഗിണി നായകിന്റെ പ്രതികരണം. ‘മോദി സർക്കാർ തങ്ങളുടെ രാഷ്ട്രീയവും നയതന്ത്രപരവുമായ പരാജയം മറച്ചുവെക്കാൻ സിന്ദൂരം ഒരു പരിചയായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്. സായുധ സേനയുടെ ധീരതയുടെയും ധൈര്യത്തിന്റെയും ക്രെഡിറ്റ് എടുക്കാൻ മോദി സർക്കാർ എത്രത്തോളം തരംതാഴും?’ – കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും സൈനിക യൂണിഫോമിലുള്ള തന്റെ തന്റെ ഫോട്ടോ പതിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ വലിയ പോസ്റ്ററുകൾ സ്ഥാപിച്ച നരേന്ദ്ര മോദി അതിലൊന്നും തൃപ്തനാകാതെ, വീടുകൾ തോറും സിന്ദൂരം വിതരണം ചെയ്യാൻ നടത്തുന്ന നീക്കത്തെ ജനങ്ങൾ ശക്തമായി എതിർക്കുമെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ രാഷ്ട്രീയവൽക്കരണം സംബന്ധിച്ച് ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്. പാകിസ്താനെതിരെ മേൽക്കൈ ഉള്ള ഘട്ടത്തിൽ ഓപറേഷൻ നിർത്താനുള്ള തീരുമാനം അമ്പരിപ്പിക്കുന്നതായിരുന്നു. താൻ ഇടപെട്ടാണ് ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു പറഞ്ഞതും കേന്ദ്രസർക്കാറിന് തിരിച്ചടിയായി.