ടൊറന്റോ- കാനഡയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ ഹൃദ്യമായ കൂടിക്കാഴ്ച. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകും എന്ന മോഡിയുടെ വാക്കുകൾക്ക്, നിങ്ങളാണ് ഏറ്റവും മികച്ചത്, ഞാൻ നിങ്ങളെ പോലെയാകാൻ ശ്രമിക്കുന്നു എന്നായിരുന്നു ജോർജിയെ മെലോണിയുടെ മറുപടി.
“ഇറ്റലിയും ഇന്ത്യയും, ഒരു മഹത്തായ സൗഹൃദത്താൽ ബന്ധപ്പെട്ടിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം ഇറ്റലി പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രി മോഡി ഈ പോസ്റ്റ് ഷെയർ ചെയ്തു. “പ്രധാനമന്ത്രി ജോർജിയ മെലോണി, നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകും, ഇത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും!” എന്ന അടിക്കുറിപ്പോടെയാണ് മോഡി ഈ പോസ്റ്റ് പങ്കുവെച്ചത്.
ഉച്ചകോടിക്കിടെ രണ്ട് നേതാക്കളും തമ്മിൽ ആശയവിനിമയം നടത്തി. ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോഡിയും മെലോണിയും നേരത്തെ കണ്ടുമുട്ടിയിരുന്നു. രണ്ട് നേതാക്കളും ഒരു സെൽഫി എടുത്തു, ഫോട്ടോയ്ക്ക് മെലോണി “COP28-ൽ നല്ല സുഹൃത്തുക്കൾ, #Melodi” എന്നായിരുന്നു അടിക്കുറിപ്പ് നൽകിയത്.
ജി7 ഉച്ചകോടിയിൽ ഇന്ത്യയുടെ തുടർച്ചയായ ആറാമത്തെ സാന്നിധ്യവും ഒരു ദശാബ്ദത്തിനിടെ കാനഡയിലേക്കുള്ള ആദ്യ സന്ദർശനവുമാണിത്. കാൽഗറി വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോഡിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു. ഇന്ത്യയുടെ ആക്ടിംഗ് ഹൈക്കമ്മീഷണർ ചിൻമോയ് നായിക് മോഡിയെ സ്വീകരിച്ചു.
സൈപ്രസ് സന്ദർശനം അവസാനിപ്പിച്ച ശേഷം പ്രധാനമന്ത്രി കാനഡയിലെത്തി. നയതന്ത്ര ബന്ധങ്ങൾ വഷളായ ഒരു ഘട്ടത്തിനുശേഷം പ്രധാനമന്ത്രി മോദിയുടെ കാനഡ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിൽ ഒരു സുപ്രധാന നിമിഷമായി അടയാളപ്പെടുത്തുന്നു.
അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂണിയൻ (ഇയു) എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ വാർഷിക സമ്മേളനമാണ് ജി7 ഉച്ചകോടി.