ബെംഗളൂരു: കർണാടകയിൽ വലിയ രാഷ്ട്രീയ അഴിച്ചുപണികൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ദൽഹിയിലേക്ക് തിരിച്ചു. സംസ്ഥാനത്തെ നേതൃമാറ്റവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായാണ് യാത്രയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നാൽ, ദൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ അജണ്ടയെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിവില്ലെന്നാണ് എഴുപത്തിയേഴുകാരനായ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ ദൽഹിയിലേക്ക് വിളിപ്പിച്ചതാണെന്നും ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ താനും ദൽഹിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രിസ്ഥാനം മാറുന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് തന്റെ ജോലിയല്ലെന്നുമായിരുന്നു ഡി.കെ. ശിവകുമാറിന്റെ പ്രതികരണം. കഴിഞ്ഞ ജനുവരിയിൽ കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. ദേവരാജ് അരശിന്റെ റെക്കോർഡ് മറികടന്ന് സിദ്ധരാമയ്യ ചരിത്രം കുറിച്ചിരുന്നു.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന അധികാരത്തർക്കം മെയ് അവസാനത്തോടെ പരിഹരിക്കപ്പെടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ഇരു നേതാക്കളുമായും നേരിട്ട് സംസാരിക്കുമെന്നുമാണ് കോൺഗ്രസ് പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കോൺഗ്രസ് സർക്കാർ അധികാരമേറ്റ് രണ്ടര വർഷം പൂർത്തിയായ കഴിഞ്ഞ നവംബറിലാണ് സംസ്ഥാനത്ത് ആദ്യമായി നേതൃപ്രതിസന്ധി രൂക്ഷമായത്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരു നേതാക്കളും തമ്മിലുണ്ടാക്കിയ അധികാര പങ്കാളിത്ത കരാർ നടപ്പിലാക്കണമെന്ന് ശിവകുമാർ പക്ഷം ഹൈക്കമാൻഡിനെ ഓർമ്മിപ്പിച്ചിരുന്നു. അന്ന് ഇരു നേതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയ സംയുക്ത യോഗങ്ങളിലൂടെയും പ്രഭാതഭക്ഷണ കൂടിക്കാഴ്ചകളിലൂടെയും താൽക്കാലികമായി ഐക്യം നിലനിർത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം കർണാടകയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു ഹൈക്കമാൻഡ് നിലപാട്. എന്നാൽ കഴിഞ്ഞയാഴ്ച ഡി.കെ ശിവകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് അനുയായികൾ സംസ്ഥാനത്തുടനീളം “അടുത്ത മുഖ്യമന്ത്രി” എന്ന രീതിയിലുള്ള പോസ്റ്ററുകൾ ഉയർത്തിയതോടെ തർക്കം വീണ്ടും പരസ്യമായി. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് സിദ്ധരാമയ്യ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായക്കൂടുതൽ സിദ്ധരാമയ്യക്ക് തിരിച്ചടിയാണെങ്കിലും ദളിത്, പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി കോൺഗ്രസിന് തള്ളിക്കളയാനാവില്ല. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ള ഏക നേതാവാണ് സിദ്ധരാമയ്യ. തെലങ്കാനയിലെ രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശിലെ സുഖ്‌വീന്ദർ സുഖു, കേരളത്തിലെ വി.ഡി. സതീശൻ എന്നിവരെല്ലാം മുന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ 136 കോൺഗ്രസ് എം.എൽ.എമാരിൽ നൂറിലധികം പേരുടെ പിന്തുണയും സിദ്ധരാമയ്യക്കുണ്ട്.
നിലവിൽ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ മൂന്ന് പ്രധാന വഴികളാണുള്ളത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കുകയും ദീർഘകാലമായി മാറ്റിവെച്ചിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനക്ക് അനുമതി നൽകുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ വഴി. ഇത് സിദ്ധരാമയ്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുകയും ഡി.കെ ശിവകുമാറിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സന്ദേശം നൽകുകയും ചെയ്യും. അല്ലെങ്കിൽ ശിവകുമാറിന് കൂടുതൽ നിർണായക വകുപ്പുകൾ നൽകി അനുനയിപ്പിക്കേണ്ടി വരും. രണ്ടാമത്തെ വഴി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. അദ്ദേഹത്തിന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം നൽകി ഡൽഹിയിലേക്ക് മാറ്റുകയും, കർണാടകയിൽ എല്ലാവർക്കും സമ്മതനായ ഒരു നേതാവെന്ന നിലയിൽ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്യുക എന്ന തന്ത്രവും ആലോചനയിലുണ്ട്. സിദ്ധരാമയ്യയെ അനുനയിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞി കൊടുക്കാൻ പ്രേരിപ്പിക്കുകയും മുൻപ് നൽകിയ വാഗ്ദാനപ്രകാരം ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുകയുമാണ് ഹൈക്കമാൻഡിന് മുന്നിലുള്ള മൂന്നാമത്തെ വഴി. ഏതായാലും വരും ദിവസങ്ങളിൽ ദൽഹിയിൽ നടക്കുന്ന ചർച്ചകളോടെ കർണാടക രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകും.



