കൊൽക്കത്ത: ദിവസങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, തന്റെ വിവാഹ വാർത്ത സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിവാഹാശംസകൾ നേർന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മഹുവ മൊയ്ത്ര എക്സ് എക്കൗണ്ടിലൂടെ അറിയിച്ചു. സുപ്രീം കോടതി അഭിഭാഷകനും ബിജെഡിയുടെ മുൻ പുരി എംപിയുമായ പിനാകി മിശ്രയെയാണ് മഹുവ വിവാഹം ചെയ്തത്.
സ്വർണ്ണ വസ്ത്രാലങ്കാരത്തോടെ മിശ്രയുടെ കൈപിടിച്ച് പുഞ്ചിരിക്കുന്ന മൊയ്ത്രയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹത്തെക്കുറിച്ച് മൊയ്ത്രയിൽനിന്ന് സ്ഥിരീകരണം ലഭിക്കാൻ മാധ്യമപ്രവർത്തകർ തീവ്രശ്രമം നടത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
എന്നാൽ, വ്യാഴാഴ്ച വൈകുന്നേരം, അവർ തന്റെ എക്സ് ഹാൻഡിൽ ഒരു നന്ദി സന്ദേശം പോസ്റ്റ് ചെയ്തു. മിശ്രയുമൊത്ത് കേക്ക് മുറിക്കുന്നതിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. “എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദിയെന്ന് മൊയ്ത്ര തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിൽ പറഞ്ഞു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മെയ് 30 ന് ബെർലിനിലായിരുന്നു വിവാഹ ചടങ്ങ്. 1996 മുതൽ 2024 വരെ പുരിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു മിശ്ര. കോൺഗ്രസ് നേതാവായിരുന്ന മിശ്ര പിന്നീട് ബിജു ജനതാദളിൽ ചേർന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മിശ്രയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. മൊയ്ത്രയുടെയും രണ്ടാം വിവാഹമാണിത്. നേരത്തെ, അവർ ഡാനിഷ് ധനകാര്യ വിദഗ്ദ്ധനായ ലാർസ് ബ്രോർസണെ വിവാഹം കഴിച്ചിരുന്നു, അവർ വിവാഹമോചനം നേടി.
2019 ൽ കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മൊയ്ത തിരഞ്ഞെടുക്കപ്പെട്ടത്. “ക്യാഷ് ഫോർ ക്വറി” വിവാദത്തെത്തുടർന്ന് ലോക്‌സഭയിൽ നിന്ന് പുറത്താക്കിയെങ്കിലും 2024 ൽ അവർ വീണ്ടും കൃഷ്ണനഗറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എംപിയാകുന്നതിന് മുമ്പ്, നാദിയ ജില്ലയിലെ കരിംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ നിയമസഭാംഗമായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മൊയ്ത്രയുടെ വിവാഹത്തിന് ആശംസകൾ നേർന്നു. “ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങൾ ഒരുമിച്ച് ഈ അത്ഭുതകരമായ പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങൾ ഇരുവർക്കും അനന്തമായ സന്തോഷം ആശംസിക്കുന്നുവെന്ന് അഭിഷേക് ബാനർജി കുറിച്ചു.