ന്യൂദൽഹി- കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പറന്ന ഹെലികോപ്റ്റർ കാട്ടിൽ തകർന്നുവീണ് ഏഴ് പേർ മരിച്ചു. ആര്യൻ ഏവിയേഷൻ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഗൗരികുണ്ടിനും സോൻപ്രയാഗിനും ഇടയിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
പുലർച്ചെ 5:20 ന് ആണ് സംഭവം നടന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. ആറ് തീർത്ഥാടകരും പൈലറ്റുമാണ് മരിച്ചത്. ഇതിൽ 23 മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്. അപകടത്തിൽ എല്ലാവരും കത്തിക്കരിഞ്ഞു.
കേദാർനാഥ് ധാം സന്ദർശനം കഴിഞ്ഞ് ഹെലികോപ്റ്റർ മടങ്ങുമ്പോൾ കാലാവസ്ഥ മോശമായിരുന്നു. പൈലറ്റ് താഴ്‌വരയിൽ നിന്ന് ഹെലികോപ്റ്റർ മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.എൻഡിആർഎഫും എസ്ഡിആർഎഫും ഉൾപ്പെടെയുള്ള സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
യാത്രക്കാരിൽ ഒരാൾ ബദരിനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ജീവനക്കാരനാണെന്ന് ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ പറഞ്ഞു. മറ്റ് അഞ്ച് തീർത്ഥാടകർ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. മഹാരാഷ്ട്രയിലെ യവത്മാലിൽ നിന്നുള്ള ജയ്‌സ്വാൾ കുടുംബത്തിലെ മൂന്ന് പേർ മരിച്ചവരിൽ ഉൾപ്പെടുന്നു. രാജ്കുമാർ ജയ്‌സ്വാൾ, ശ്രദ്ധ ജയ്‌സ്വാൾ, അവരുടെ 23 മാസം പ്രായമുള്ള മകൾ കാശി രാജ്കുമാർ ജയ്‌സ്വാൾ എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൻ വിവാൻ മുത്തച്ഛനോടൊപ്പം കേദാർനാഥിൽ തന്നെ തുടർന്നതിനാൽ രക്ഷപ്പെട്ടു.
കന്നുകാലികൾക്ക് കാലിത്തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് തകർന്ന ഹെലികോപ്റ്റർ കണ്ട് ഉദ്യോഗസ്ഥരെ അറിയിച്ചത്. മെയ് 2 ന് ഹിമാലയൻ ക്ഷേത്രമായ കേദാർനാഥിന്റെ കവാടങ്ങൾ തുറന്നതിനുശേഷം ഉണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്. ജൂൺ 7 ന്, കേദാർനാഥിലേക്ക് പോകുകയായിരുന്ന ഒരു ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ തകർന്നുവീണിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർ സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു.