ന്യൂദൽഹി- നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ലോക് പോൾ സർവേ. 48 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്നാണ് സർവേ ഫലം. സി.പി.എം സ്ഥാനാർത്ഥി എം.സ്വരാജ് 37 ശതമാനവും ബി.ജെ.പി സ്ഥാനാർത്ഥി അഞ്ചു ശതമാനം വോട്ടു നേടുമെന്നും സർവേയിലുണ്ട്. പി.വി അൻവർ പ്രതീക്ഷിച്ച വോട്ട് നേടാതെ വെറും നാലു ശതമാനം വോട്ടിലേക്ക് ഒതുങ്ങുമെന്നും സർവേ പറയുന്നു. മറ്റുള്ളവർക്ക് ആറു ശതമാനം വോട്ടാണ് ലഭിക്കുക.
എൽ.ഡി.എഫിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരവും യു.ഡി.എഫിന്റെ കെട്ടുറപ്പമാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് കാരണമെന്നും സർവ്വേ കണ്ടെത്തുന്നു. പി.വി അൻവറിന്റെ രംഗപ്രവേശം കോട്ടമുണ്ടാക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായിരിക്കും. എൻഎച്ച് 66 തകർച്ചയിലും വന്യജീവി ആക്രമണങ്ങളിലും രൂക്ഷമായ പൊതുജനരോഷം എൽ.ഡി.എഫിന്റെ പ്രതിച്ഛായയെ കൂടുതൽ ദുർബലപ്പെടുത്തുന്നു. അതേസമയം, കേഡർ വോട്ടുകളിൽ സി.പി.എമ്മിനുള്ള ദൃഢതയാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് കളമൊരുക്കിയതെന്നും സർവേയിലുണ്ട്.
ഗുജറാത്തിലെ വിസാവദാർ മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥി ഗോപാൽ ഇറ്റാലിയ 46 ശതമാനം വോട്ട് നേടി വിജയിക്കുമെന്നും സർവേ കണ്ടെത്തുന്നു. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി 43 ശതമാനം വോട്ട് നേടി രണ്ടാമതും കോൺഗ്രസ് എട്ടു ശതമാനം വോട്ടോടെ മൂന്നാമത് എത്തുമെന്നും സർവേയിലുണ്ട്. ഗുജറാത്തിലെ തന്നെ കാഡി മണ്ഡലത്തിൽ ബി.ജെ.പിക്ക് 47 ശതമാനവും കോൺഗ്രസിന് 44 ശതമാനം വോട്ടുമാണ് സർവേ പ്രവചിക്കുന്നത്. ഇവിടെ ആം ആദ്മിക്ക് ഏഴു ശതമാനം വോട്ട് ലഭിക്കും.
പശ്ചിമബംഗാളിലെ കലിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് 51 ശതമാനം വോട്ട് വാങ്ങി വിജയിക്കും. ബി.ജെ.പിക്കും 32 ഉം കോൺഗ്രസിന് 13 ശതമാനം വോട്ടും ലഭിക്കും. പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസിലെ ഭാരതി ഭൂഷൺ 40 ശതമാനം വോട്ടു വാങ്ങി വിജയിക്കുമെന്നാണ് സർവേയിലെ മറ്റൊരു കണ്ടെത്തൽ. ആം ആദ്മിക്ക് 33 ഉം ബി.ജെ.പിക്ക് 15 ഉം ശിരോമണി അകാലിദളിന് ഏഴു ശതമാനം വോട്ടും ലഭിക്കും.