ന്യൂദൽഹി- കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കായി ഹൈക്കമാന്റ്. കെ. മുരളീധരൻ അടക്കം കെ.പി.സി.സിയുടെ മുൻ പ്രസിഡന്റുമാരെ ദൽഹിയിലേക്ക് വിളിപ്പിച്ചു. നാളെ ദൽഹിയിൽ എത്താനാണ് നിർദ്ദേശം. കെ. സുധാകരൻ, കെ.മുരളീധരൻ, എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയാണ് ദൽഹിയിലേക്ക് വിളിപ്പിച്ചത്. അപ്രതീക്ഷിത മുഖ്യമന്ത്രിയായി കെ. മുരളീധരൻ എത്തുമോ എന്ന സംശയവും കോൺഗ്രസ് വൃത്തങ്ങളിലുണ്ട്. നേരത്തെ കെ.പി.സി.സി പ്രസിഡന്റായി മികച്ച പ്രവർത്തനം കാഴ്ചവെച്ച മുരളീധരന് അണികൾക്കിടയിൽ നല്ല സ്വാധീനവുമുണ്ട്. കെ.സി വേണുഗോപാലിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് അണികളിൽ ഭൂരിഭാഗവും.
നേരത്തെ വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാന്റ് ദൽഹിയിൽ ചർച്ച നടത്തിയിരുന്നു. മൂന്നു പേരും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉപേക്ഷിക്കാത്ത സഹചര്യത്തിൽ ഹൈക്കമാന്റ് തീരുമാനം എടുക്കുന്നതിൽനിന്ന് പിന്നോട്ട് പോയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സാധിക്കാത്തത് യു.ഡി.എഫ് അണികൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതിനിടെ, വി.ഡി. സതീശനായി അണികളുടെ ‘കൈക്കരുത്ത്’ തുടരുകയാണ്. ജനപ്രതിനിധികളെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പലയിടത്തും നിയുക്ത എം.എൽ.എമാരെ തടയുകയാണ്. വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി അണികൾ കൂട്ടത്തോടെ രംഗത്തിറങ്ങിയതോടെ എം.എൽ.എമാർ ജനങ്ങൾക്കിടയിൽ പ്രതിരോധത്തിലായിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ വി.പി. സജീന്ദ്രൻ എം.എൽ.എയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലുള്ള കടുത്ത അമർഷം അറിയിച്ച പ്രവർത്തകർ, സതീശനെ പിന്തുണയ്ക്കണമെന്ന് എം.എൽ.എയോട് നേരിട്ട് ആവശ്യപ്പെട്ടു.
സമാനമായ അനുഭവം തന്നെയാണ് കഴിഞ്ഞ ദിവസം നാദാപുരത്ത് നിയുക്ത എം.എൽ.എ കെ.എം. അഭിജിത്തിനും ഉണ്ടായത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അഭിജിത്തിനെ അവിടെയുണ്ടായിരുന്ന ഒരു കൂട്ടം ആളുകൾ വളയുകയും വി.ഡി. സതീശനെ പിന്തുണയ്ക്കാത്ത നിലപാടിനെ ചോദ്യം ചെയ്യുകയുമായിരുന്നു. നേതൃത്വത്തിൽ പുതിയ മുഖങ്ങൾ വരണമെന്ന ആഗ്രഹം താഴെത്തട്ടിലുള്ള പ്രവർത്തകർക്കിടയിൽ ശക്തമായതോടെ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ പോലും എം.എൽ.എമാർ ഇപ്പോൾ പ്രയാസപ്പെടുകയാണ്. ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവെച്ച് ജനവികാരം മാനിക്കണമെന്ന സമ്മർദ്ദം വരും ദിവസങ്ങളിൽ പാർട്ടിയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കാനാണ് സാധ്യത.



