ഫിറോസാബാദ്– ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നില തകർന്നുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന പത്തിലധികം തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
പ്രാദേശിക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ടാം നിലയുടെ കോൺക്രീറ്റ് ജോലികൾ നടന്നു വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മുകൾനിലയുടെ ഷട്ടറിംഗ് ജോലികൾ പുരോഗമിക്കവെ താങ്ങുകൾ പെട്ടെന്ന് തകരുകയും സ്ലാബ് തൊഴിലാളികളുടെ മേലേക്ക് പതിക്കുകയുമായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിപ്പോയത് വലിയ പരിഭ്രാന്തി പരത്തി. ഏകദേശം 20-ഓളം തൊഴിലാളികൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഭരണകൂടവും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ മാറ്റിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.”കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മേൽക്കൂര വാർത്തുകൊണ്ടിരിക്കെയാണ് അപകടം നടന്നതെന്നാണ് വിവരം. ഒരു കുടുംബത്തിലെ ആറുപേർക്ക് പരിക്കേൽക്കുകയും അതിൽ ഒരു കുട്ടി മരിക്കുകയും ചെയ്തു. മറ്റുള്ളവർ അപകടനില തരണം ചെയ്തു. ചെറിയ പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി വരികയാണ്,” ഫിറോസാബാദ് എഎസ്പി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളികളും മേസ്തിരിമാരുമടക്കം 15 പേർ തന്റെ കീഴിൽ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നും അവർ സുരക്ഷിതരാണെന്നും കരാറുകാരൻ അറിയിച്ചതായി പോലീസ് വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ നിരീക്ഷണത്തിലാണ്. കെട്ടിടത്തിന്റെ നിർമ്മാണ പിഴവാണോ അപകടകാരണമെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



