ജിദ്ദ- സൗദി അറേബ്യക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രഖ്യാപിച്ച് പത്ത് മാസത്തിന് ശേഷം, രാഷ്ട്രീയ വാഗ്ദാനം ഔദ്യോഗിക അറിയിപ്പായി മാറി. വ്യാഴാഴ്ച, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 48 അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററുകൾ സൗദി അറേബ്യക്ക് വിൽക്കാനായി 24.3 ബില്യൺ ഡോളറിന്റെ സാധ്യതയുള്ള കരാറിന് അംഗീകാരം നൽകി യു.എസ് കോൺഗ്രസിനെ അറിയിച്ചു. ഇതോടെ സൗദി അറേബ്യ ഈ വിമാനം സ്വീകരിക്കുന്ന ആദ്യത്തെ അറബ് രാജ്യമായും ഇസ്രായേലിന് ശേഷം മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെ രാജ്യമായും മാറും.
48 എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധവിമാനങ്ങൾ, 49 പ്രാറ്റ് ആന്റ് വിറ്റ്നി എഫ്-135 എൻജിനുകൾ, എൻക്രിപ്ഷൻ, സുരക്ഷിത ആശയവിനിമയ ഉപകരണങ്ങൾ, കൃത്യതയുള്ള നാവിഗേഷൻ സംവിധാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ ഡാറ്റാബേസ് പിന്തുണ, സ്പെയർ പാർട്സ്, പരിശീലനം, ക്ലാസിഫൈഡ്, അൺക്ലാസിഫൈഡ് സോഫ്റ്റ് വെയർ, സാങ്കേതിക ഡോക്യുമെന്റേഷൻ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ ഉൾപ്പെടുന്ന സപ്പോർട്ട് പാക്കേജ് വാങ്ങാൻ സൗദി അറേബ്യ അപേക്ഷിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വ്യക്തമാക്കി. വിജ്ഞാപനത്തിൽ വിമാനത്തിൽ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങളോ മിസൈലുകളോ ഉൾപ്പെടുന്നില്ല. ഇവ സാധാരണയായി പ്രത്യേക ഇടപാടുകളിലാണ് വാങ്ങുന്നത്.
തായിഫ് ഡ്രോണ് ആക്രമണം:കൊല്ലപ്പെട്ടത് ലോണ്ട്രി ജീവനക്കാരന്
ഗൾഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കുമുള്ള ശക്തിയായ, പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പുതിയ ആയുധ ഇടപാട് പിന്തുണക്കും. സൗദി അറേബ്യയുടെ പ്രാദേശിക പ്രതിരോധം ശക്തിപ്പെടുത്തുന്നതിലൂടെയും യു.എസ്, പ്രാദേശിക, നാറ്റോ സേനകളുമായുള്ള പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ തടയാനുള്ള കഴിവ് വർധിപ്പിക്കും. പുതിയ ആയുധ ഇടപാട് സൗദി അറേബ്യയുടെ സ്വയം പ്രതിരോധ എയർ-ടു-എയർ, എയർ-ടു-ഗ്രൗണ്ട് ശേഷികൾ വർധിപ്പിക്കുമെന്നും നിർദിഷ്ട വിൽപ്പന മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ മാറ്റില്ലെന്നും പറഞ്ഞ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആയുധ ഇടപാടിനെ ന്യായീകരിച്ചു. ടെക്സസിലെ ഫോർട്ട് വർത്തിലുള്ള ലോക്ക്ഹീഡ് മാർട്ടിനും കണക്റ്റിക്കട്ടിലെ ഈസ്റ്റ് ഹാർട്ട്ഫോർഡിലുള്ള പ്രാറ്റ് ആന്റ് വിറ്റ്നിയുമാണ് രണ്ട് പ്രധാന കരാറുകാർ. കരാർ നടപ്പാക്കുന്നതിന് അധിക യു.എസ് സർക്കാർ പ്രതിനിധികളെയോ കരാറുകാരെയോ സൗദിയിലേക്ക് അയയ്ക്കേണ്ടതില്ല.
അഞ്ചാം തലമുറ യുദ്ധവിമാനത്തോടുള്ള സൗദി താൽപ്പര്യത്തിന് കഴിഞ്ഞ ദശകത്തിന്റെ മധ്യത്തോളം പഴക്കമുണ്ട്. എന്നാൽ 2015 അവസാനത്തിൽ ഒബാമ ഭരണകൂടം മേഖലയിലെ വിമാനങ്ങളുടെ ഏക സ്വീകർത്താവ് ഇസ്രായേൽ ആയിരിക്കുമെന്ന് വ്യക്തമായി പ്രസ്താവിച്ചു. 2020 ലെ അബ്രഹാം ഉടമ്പടികൾ യു.എ.ഇക്ക് 50 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള വാതിൽ തുറന്നു. ട്രംപിന്റെ ആദ്യ ടേമിന്റെ അവസാന മണിക്കൂറുകളിൽ അംഗീകരിച്ച കരാറായിരുന്നു അത്. ഹുവാവേയുടെ 5-ജി നെറ്റ്വർക്കുകൾ യു.എ.ഇ ഉപേക്ഷിക്കണമെന്ന് ബൈഡൻ ഭരണകൂടം വ്യവസ്ഥ ചെയ്തതിനെ തുടർന്ന് 2021 ഡിസംബറിൽ യു.എ.ഇ ചർച്ചകൾ നിർത്തിവെച്ചു. തുടർന്ന് യു.എ.ഇ 80 ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിലേക്ക് തിരിഞ്ഞു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കരാറിന്റെ ഭാഗമായി സൗദി അറേബ്യക്ക് വിമാനം നൽകുന്നതിനെ കുറിച്ച് ബൈഡൻ ഭരണകൂടം പിന്നീട് ആലോചിച്ചു. പക്ഷേ അത് ഒടുവിൽ പരാജയപ്പെട്ടു.
ട്രംപിന്റെ തിരിച്ചുവരവോടെയാണ് നിലവിലെ പാത ആരംഭിച്ചത്. 2025 ഏപ്രിലിൽ, സൗദി അപേക്ഷ പെന്റഗണിന്റെ നയ അവലോകനം പാസാക്കിയതായി റോയിട്ടേഴ്സ് വെളിപ്പെടുത്തി. മെയ് മാസത്തിൽ, ട്രംപിന്റെ റിയാദ് സന്ദർശന വേളയിൽ, വൈറ്റ് ഹൗസ് ഏകദേശം 142 ബില്യൺ ഡോളറിന്റെ പ്രതിരോധ പാക്കേജ് പ്രഖ്യാപിച്ചു. അതിനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ സഹകരണ കരാർ എന്ന് ട്രംപ് വിശേഷിപ്പിച്ചു. 2025 നവംബർ 18 ന്, ട്രംപും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും വൈറ്റ് ഹൗസിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യയെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക പ്രഖ്യാപിച്ചു. ട്രംപ് എഫ്-35 വിൽപ്പനക്ക് അംഗീകാരം നൽകി. വ്യാഴാഴ്ചത്തെ വിജ്ഞാപനത്തോടെ ഔപചാരിക ഭരണ പ്രക്രിയ പൂർത്തിയായി.
2010 ൽ 29.4 ബില്യൺ ഡോളറിന്റെ കരാറിൽ ഉൾപ്പെട്ട 84 എഫ്-15എസ്.എ യുദ്ധവിമാനങ്ങൾ, 72 യൂറോഫൈറ്റർ ടൈഫൂൺ യുദ്ധവിമാനങ്ങൾ, ടൊർണാഡോ, എഫ്-15സി/ഡി വിമാനങ്ങൾ എന്നിവ അടങ്ങുന്ന നാലാം തലമുറ വിമാനനിരയാണ് റോയൽ സൗദി വ്യോമസേന നിലവിൽ പ്രവർത്തിപ്പിക്കുന്നത്. രണ്ട് സ്ക്വാഡ്രണുകൾക്ക് തുല്യമായ 48 യുദ്ധവിമാനങ്ങൾ, സംയോജിത സെൻസർ, ഇലക്ട്രോണിക് യുദ്ധ ശേഷികളുള്ള ആദ്യത്തെ സ്റ്റെൽത്ത് പ്ലാറ്റ്ഫോമായിരിക്കും. പുതിയ ഇടപാട് പൂർത്തിയായാൽ എഫ്-35 വിമാനം പ്രവർത്തിപ്പിക്കുന്ന ലോകത്തെ ഏകദേശം 20 രാജ്യങ്ങളിൽ സൗദി അറേബ്യയും ഉൾപ്പെടും.
24.3 ബില്യൺ ഡോളറിന്റെ പ്രഖ്യാപിത മൂല്യം കണക്കാക്കുമ്പോൾ ഒരു യുദ്ധവിമാനത്തിന് ഏകദേശം 50.6 കോടി ഡോളറാണ് വില. ഈ കണക്കിൽ എൻജിനുകൾ, പരിശീലനം, പിന്തുണ, സോഫ്റ്റ്വെയർ, ഏതാനും വർഷങ്ങളിലെ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടുന്നു. വിജ്ഞാപനത്തിൽ ഡെലിവറി ആരംഭിക്കുന്ന തീയതിയോ ഉൽപ്പാദന സ്ഥലമോ (ഫോർട്ട് വർത്ത് അല്ലെങ്കിൽ ഇറ്റാലിയൻ കാമേരി പ്ലാന്റ്) വ്യക്തമാക്കിയിട്ടില്ല. പക്ഷേ പ്രതിരോധ പത്രങ്ങളിൽ പ്രചരിക്കുന്ന കണക്കുകൾ അടുത്ത ദശകത്തിന്റെ തുടക്കത്തിൽ വിമാനങ്ങൾ കൈമാറുമെന്ന് വിരൽ ചൂണ്ടുന്നു.







