ദുബൈ– ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ യുഎഇയിലെയും മധ്യപൂർവേഷ്യൻ മേഖലയിലെയും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ആഹ്വാനം ചെയ്‌തു. ദുബൈയിൽ ലുലു റമദാൻ മീഡിയ മജ്‌ലിസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതൊരു ജിയോ പൊളിറ്റിക്കൽ സാഹചര്യം ആണ്. നാം സമാധാനത്തിനായി പ്രാർഥിക്കുക. സാഹചര്യങ്ങൾ നല്ല നിലയിൽ, സമാധാനപൂർവം ആവട്ടെ. ഈ സ്ഥിതിയിൽ നമുക്കെല്ലാവർക്കും ആശങ്കയുണ്ട്. കാര്യങ്ങൾ നാം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അതിനനുസരിച്ചുള്ള കാര്യങ്ങൾ ആലോചിക്കുന്നു. എന്നാൽ, ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ ലുലു ഗ്രൂപ്പിന് മുൻകരുതൽ പദ്ധതികളുണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി.
ഞങ്ങൾക്ക് പ്ലാൻ എയും, ബിയും, ആവശ്യമെങ്കിൽ സിയുമുണ്ട്. നമ്മുടെ നാട് യുഎഇയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഓർമിപ്പിച്ച യൂസഫലി, നികുതി രഹിതമായി പണം നാട്ടിലേക്കയക്കാൻ സാധിക്കുന്നത് പ്രവാസികൾക്ക് വലിയ അനുഗ്രഹമാണെന്നും പറഞ്ഞു. ഇന്ത്യയിൽ നിന്ന് എല്ലാവരും ഗൾഫിലേയ്ക്ക് ഉപജീവനം തേടി വരുന്നു. കാരണം, ഇവിടെ ഒട്ടേറെ അവസരങ്ങളുണ്ട്. അതിന് ഈ നാട്ടിലെ ഭരണാധികാരികളോട് നാം നന്ദിയുള്ളവരാണ്. റമദാനിൽ യുഎഇ ഭരണാധികാരികൾ പ്രഖ്യാപിച്ച ജീവകാരുണ്യ കാംപയിനുകൾക്ക് സംഭാവന നൽകിയതിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ദാനധർമങ്ങൾ പ്രശസ്തിക്ക് വേണ്ടിയല്ല, മറിച്ച് തന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായാണ് ചെയ്യുന്നതെന്നും വ്യക്തമാക്കി.
യുഎഇ സർക്കാരിന്‍റെ ‘മദർ ഓഫ് ദി നേഷൻ’ ക‍്യാംപെയിനിലേക്ക് 371 കോടി രൂപയാണ് യൂസഫലി സംഭാവന നൽകിയത്.
എന്നെ ഞാനാക്കിയത് ഈ രാജ്യമാണ്. 52 വർഷം മുൻപ് ഇവിടെയെത്തി കുടുംബത്തോടൊപ്പം താമസിക്കാനുള്ള സ്ഥലം തന്നതും മറ്റു സൗകര്യങ്ങളും നൽകിയതും അബുദാബിയാണ്.ഇന്നതിന് വലിയ മൂല്യമുണ്ട്. അബുദാബി ഖാലിദിയയിൽ എനിക്കൊരു മാൾ തുടങ്ങണമെന്ന് അന്നത്തെ ഭരണാധികാരി ഷെയ്ഖ് സായിദിനോട് അഭ്യർഥിച്ചപ്പോൾ അതിനുള്ള സ്ഥലം അന്നത്തെ അബുദാബി കിരീടാവകാശിയും ഇന്നത്തെ യുഎഇ പ്രസിഡന്‍റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സൗജന്യമായി നൽകി.
ദുബൈയിൽ മാൾ പണിയാൻ സിലിക്കൺ ഒയാസിസിൽ സ്ഥലം അനുവദിച്ച് തന്നത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘ ദൃഷ്ടിയുള്ള ഭരണാധികാരികളാണ് ഈ നാടിന്‍റെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ലുലു ഗ്രൂപ്പ് മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ വി.നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു എന്നിവരും മീഡിയ മജ്ലിസിൽ സംബന്ധിച്ചു.



