റിയാദ്- കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾ പുതുക്കി ഒരു മാസത്തിനകം ഫൈനൽ എക്സിറ്റ് വഴി നാട്ടിലേക്ക് പോകാനുള്ള സംവിധാനത്തിന് സൗദി ജവാസാത്ത് തുടക്കം കുറിച്ചു. മുഹറം ഒന്നു മുതൽ (ജൂൺ 26) ഒരു മാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. മുഹറം ഒന്നു മുതൽ ഒരു മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ അബ്ഷിറിലെ “തവാസുൽ” സേവനം വഴി അപേക്ഷിച്ചാൽ നിശ്ചിത കാലയളവിനുള്ളിൽ ഈ സംരംഭം പ്രയോജനപ്പെടുത്താനാകും. കാലഹരണപ്പെട്ട ഏത് വിസിറ്റ് വിസകളും തവാസുൽ സേവനം വഴി പുതുക്കാം. സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം ഇത്തരത്തിൽ പുതുക്കാനാകും. നിർദ്ദേശിത ഫീസും പിഴയും അടച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്. ഫീസും പിഴയും “സദാദ്” വഴി അടച്ചതിനുശേഷം അബ്ഷിറിലെ “തവാസുൽ” സേവനം വഴി അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. വിസ കാലാവധി കഴിഞ്ഞവരുടെ സ്റ്റാറ്റസ് സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും അവർക്ക് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനും സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.