ജിദ്ദ – ഇറാനെതിരായ ഇസ്രായിലിന്റെ നഗ്നമായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായില്‍ ആക്രമണം ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുമെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും സൗദി പറഞ്ഞു. ഈ ഹീനമായ ആക്രമണങ്ങളെ രാജ്യം അപലപിക്കുന്നു. ആക്രമണം ഉടനടി തടയാന്‍ അന്താരാഷ്ട്ര സമൂഹത്തിനും യു.എന്‍ രക്ഷാ സമിതിക്കും വലിയ ഉത്തരവാദിത്തമുണ്ടെന്നും സൗദി അറേബ്യ വ്യക്തമാക്കി.
അതിനിടെ, സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അരാഖ്ജിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇസ്രായില്‍ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്തു. ഇസ്രായില്‍ ആക്രമണത്തെ അപലപിച്ച സൗദി വിദേശ മന്ത്രി ബലപ്രയോഗം നിരസിക്കുന്നതായും പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും നയതന്ത്ര പരിഹാരങ്ങളില്‍ എത്തിച്ചേരാനുമുള്ള ശ്രമങ്ങളെ ഇസ്രായില്‍ ആക്രമണം തടസ്സപ്പെടുത്തുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു. ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ഡോ. ബദര്‍ അബ്ദുല്‍ആത്തിയുമായും സൗദി വിദേശ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാനെതിരായ ഇസ്രായില്‍ ആക്രമണത്തെ കുറിച്ചും ഇതിന്റെ പ്രാദേശിക പ്രത്യാഘാതങ്ങളെ കുറിച്ചും മേഖലയിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ഇറാനെതിരായ ഇസ്രായിലിന്റെ സൈനിക നടപടികളെ അപലപിച്ച് ഒമാന്‍, യു.എ.ഇ, ജോര്‍ദാന്‍, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും പ്രസ്താവനകള്‍ പുറത്തിറക്കി. അപകടസാധ്യതകള്‍ ലഘൂകരിക്കാനും സംഘര്‍ഷം വ്യാപിക്കുന്നത് തടയാനും പരമാവധി ആത്മസംയമനം പാലിക്കണമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പറഞ്ഞു. ഏറ്റുമുട്ടലിനും സംഘര്‍ഷം രൂക്ഷമാക്കുന്നതിനും പകരം നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. വെടിനിര്‍ത്തല്‍ കൈവരിക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യു.എന്‍ രക്ഷാ സമിതിയോട് യു.എ.ഇ ആവശ്യപ്പെട്ടു. ഇറാനെതിരായ ഇസ്രായിലിന്റെ ക്രൂരമായ സൈനിക ആക്രമണത്തെ യു.എ.ഇ വിദേശ മന്ത്രാലയം ശക്തമായി അപലപിക്കുകയും ചെയ്തു.
ഇസ്രായില്‍ ആക്രമണം ഐക്യരാഷ്ട്രസഭ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഒമാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. ഇത്തരം നടപടികളുടെ അനന്തരഫലങ്ങള്‍ പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും പിരിമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ജോര്‍ദാന്‍ വിദേശ മന്ത്രാലയ വക്താവ് സുഫ്‌യാന്‍ ഖുദാ പറഞ്ഞു.
ആക്രമണത്തെ ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനമായും അന്താരാഷ്ട്ര നിയമത്തിന്റെയും അതിന്റെ സ്ഥാപിത തത്വങ്ങളുടെയും വ്യക്തമായ ലംഘനമായും ഖത്തര്‍ കണക്കാക്കുന്നതായി ഖത്തര്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഇസ്രായിലിന്റെ നിയമ ലംഘനങ്ങള്‍ തടയാന്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
ഇറാനെതിരായ ഇസ്രായിലിന്റെ വ്യോമാക്രമണത്തെ തുര്‍ക്കി ശക്തമായ ഭാഷയില്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതും മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതുമായ പ്രകോപനമാണ് ഇസ്രായിലിന്റെ ആക്രമണമെന്ന് തുര്‍ക്കി പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇസ്രായില്‍ ആഗ്രഹിക്കുന്നില്ല എന്ന് ആക്രമണം തെളിയിക്കുന്നു. വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാവുന്ന ആക്രമണാത്മക നടപടികള്‍ നിര്‍ത്താന്‍ ഇസ്രായിലിനോട് ആവശ്യപ്പെടുന്നതായും തുര്‍ക്കി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇറാനും ഇസ്രായിലും വ്യോമപാത അടച്ചു; എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ തിരിച്ചുവരുന്നു
ഇറാന്റെ തിരിച്ചടി; ഇസ്രായിലിൽ ശക്തമായ ഡ്രോൺ ആക്രമണം
ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായിൽ; തെഹ്‌റാനിൽ കനത്ത വ്യോമാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ