റിയാദ്- ഒരിക്കൽ കൂടി ആ സൗദി സ്പോൺസർ സിയാദിന്റെ ഓർമ്മകളുടെ ഓരത്തിരുന്നു. എന്റെ സിയാദ് മരിച്ചു പോയി എന്ന സങ്കടം പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ സിയാദിന്റെ കൂട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും വിളിച്ചു കൂട്ടി രാവേറും വരെ തന്റെ വീട്ടിലിരുന്നു. കഴിഞ്ഞ ദിവസം എ.സി പൊട്ടിത്തെറിച്ച മരിച്ച എറണാകുളം സ്വദേശി സിയാദിന്റെ സ്പോൺസറായ സൗദി പൗരൻ അബുനാസർ തന്റെ വീട്ടിൽ ഇന്നലെ രാത്രി സിയാദിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. സിയാദിന്റെ ഓർമ്മയിൽ അബു നാസർ വീണ്ടും വീണ്ടും വിങ്ങിപ്പൊട്ടി. സിയാദും താനുമായുള്ള ബന്ധം വിവരിക്കുമ്പോഴെല്ലാം കണ്ഠമിടറി വാക്കുകൾ മുറിഞ്ഞു. ഇനിയുള്ള ഓരോ വെള്ളിയാഴ്ചയും താൻ ജുമുഅക്ക് പോകുന്ന പള്ളിയിൽ സിയാദിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യുമെന്നും വ്യവസായി കൂടിയായ അബുനാസർ പറഞ്ഞു. സിയാദിന്റെ കുടുംബത്തിന് താൻ ജീവിച്ചിരിക്കുന്ന കാലത്തോളം സിയാദ് വാങ്ങിയിരുന്ന അതേ ശമ്പളം നൽകുമെന്നും അബുനാസർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അബുനാസറും സിയാദും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളമായിരുന്നുവെന്നാണ് സിയാദിന്റെ മരണാനന്തര കർമ്മങ്ങളുടെ പവർ ഓഫ് അറ്റോർണി ലഭിച്ച സാമൂഹ്യ പ്രവർത്തകൻ കൂടിയായ ജിബിൻ സമദ് കൊച്ചി പറയുന്നത്. അബു നാസറിന്റെ എ.ടി.എം കാർഡ് അടക്കം സിയാദിന്റെ കൈവശമായിരുന്നു. സിയാദിന്റെ മുറിയിൽനിന്ന് കിട്ടിയ കാർഡ് തിരിച്ചേൽപ്പിക്കുമ്പോൾ അബുനാസർ വീണ്ടുമൊരിക്കൽ കൂടി കരഞ്ഞു. ഇനി ഇതെല്ലാം എന്തിനെന്ന് പറഞ്ഞു വിതുമ്പി. തന്റെ മൊബൈലിൽ സിയാദ് അയച്ച സന്ദേശങ്ങൾ കാണിച്ചു കൊടുത്തു. സ്വന്തം ആവശ്യത്തിനായി ഒരു റിയാൽ പോലും അതിൽനിന്ന് സിയാദ് പിൻവലിച്ചിരുന്നില്ല. ഇരുവർക്കുമിടയിലെ വിശ്വാസത്തിന്റെ ശക്തി അത്രേയറെയായിരുന്നു.


ഏഴു വർഷം മുമ്പാണ് സിയാദ് റിയാദിൽ അബുനാസറിന്റെ വീട്ടിൽ ജോലിക്കെത്തിയത്. ഹൗസ് ഡ്രൈവർ വിസയിലായിരുന്നു നിയമനം. സ്കറിയ എന്നയാളാണ് സിയാദിന് വിസ ലഭിക്കാനുളള സൗകര്യം ചെയ്തുകൊടുത്തത്. മലയാളികളായ ഫൈസലും സ്കറിയയും സിയാദും ഡ്രൈവർമാർക്കുള്ള തൊട്ടടുത്തുള്ള മുറിയിലായിരുന്നു താമസം. സ്കറിയയ സിയാദ് അടക്കമുള്ളവർ സ്നേഹത്തോടെ വിളിച്ചിരുന്നത് അച്ചായാ എന്നായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ സിയാദ് ഇവരുടെ അടുത്ത് വന്നിരുന്നു. തലേദിവസം അബുനാസറിന്റെ വീട്ടിൽ നടന്ന സൽക്കാരത്തിൽ സിയാദ് പങ്കെടുത്തിരുന്നു. അവിടെനിന്ന് ലഭിച്ച കുറെ പഴവർഗങ്ങളുമായാണ് സിയാദ് എത്തിയത്. കടുത്ത പനിയും തലവേദനയുമുണ്ടെന്ന് പറഞ്ഞ സിയാദ്, അച്ചായന്റെ കയ്യിൽനിന്നും ഗുളികയും വാങ്ങിയാണ് തിരിച്ചുപോയത്.
അധികം വൈകാതെ വൻ ശബ്ദം കേൾക്കുകയായിരുന്നു. എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകത്തിൽ സിയാദിന് ഗുരുതരമായി പൊള്ളലേൽക്കുകയും വൈകാതെ മരണം സംഭവിക്കുകയും ചെയ്തു. സിയാദിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് മുതൽ റിയാദിലെ ഖബർ സ്ഥാനിൽ അന്ത്യവിശ്രമം ഒരുക്കുന്നത് വരെയും അബുനാസർ കണ്ണീരും പ്രാർത്ഥനയുമായി കൂടെനിന്നു. സിയാദിന്റെ ഖബറിനരികെ നിന്ന് പൊട്ടിക്കരഞ്ഞു പ്രാർത്ഥിച്ചു. അന്ന് തന്റെ വീടിന് മുന്നിൽ എന്റെ സിയാദ് മരിച്ചു, അതിന്റെ അനുസ്മരണമാണ്, എല്ലാവരും വരണമെന്ന് പറഞ്ഞ് ബോർഡ് വെച്ചു. അന്നു മുതൽ ഇന്നലെ രാത്രി വരെ അബു നിസാർ തന്റെ വീട്ടിൽ സിയാദിന്റെ ഓർമ്മയിൽ ഒത്തുകൂടി. താൻ ജീവിച്ചിരിക്കുന്ന കാലത്തോളം സിയാദിന്റെ കുടുംബം തനിച്ചാകില്ലെന്ന വാക്കും നൽകി. സിയാദ് ജീവിച്ചിരിക്കുമ്പോൾ നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇനിയും നൽകുമെന്നും വാക്കു നൽകി.
ഇന്നലെ രാത്രി അബു നാസർ തന്റെ വീട്ടിൽ ഒരുക്കിയ ചടങ്ങിൽ സൗദികളും മലയാളികളുമായ നിരവധി പേർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, സജിൻ നിഷാൻ, ശരീഖ്, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ പ്രവർത്തകർ ജിബിൻ സമദ് കൊച്ചി, അലി ആലുവ, ജൂബി, കരീം, സലാം, അജിലാൽ, ശുകൂർ, സുബാഷ്, അമീർ തുടങ്ങിയവർ അടങ്ങിയ സംഘവുമായി ഇന്നലെ രാത്രിയിലും അബുനാസർ ഏറെനേരം സംസാരിച്ചു. ഇന്ത്യൻ സമൂഹത്തെ ചേർത്തുപിടിക്കുകയാണ് അബുനാസർ ചെയ്തത് എന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു. സിയാദ് ഇവിടുത്തെ ഒരു ശൈഖായിരുന്നു. അവന് എത്രയോ കൂട്ടുകാരുണ്ടായിരുന്നു. സിയാദ് ഇവിടെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന പോലെ ഇവിടേക്ക് ഇനിയും നിങ്ങളെല്ലാവരും വരണം. വാക്കുകൾ വീണ്ടും മുറിഞ്ഞ്, ഹൃദയം നുറങ്ങുന്ന വേദനയോടെ അബുനാസർ എല്ലാവരെയും യാത്രയാക്കി. മരിച്ചാലും മറഞ്ഞുപോകാത്ത സ്നേഹത്തിന്റെ നേർക്കാഴ്ചയായി അബുനാസർ സിയാദിന്റെ ഓർമ്മകളിലേക്ക് തിരിച്ചുപോയി.