മക്ക – പതിനൊന്നു വര്‍ഷം നീണ്ട വേര്‍പിരിയലിനു ശേഷം സിറിയന്‍ യുവാവിന്റെയും മാതാവിന്റെയും പുനഃസമാഗമത്തിന് ഹജ് നാളുകൾ സാക്ഷ്യം വഹിച്ചു. ഒരു ദശകത്തിലേറെ നീണ്ട വേര്‍പിരിയലിന്റെ വേദന മാതൃസ്‌നേഹവും പുത്രവാത്സല്യവും നിറഞ്ഞ സന്തോഷ നിമിഷങ്ങളായി മാറി. 2000 ല്‍ ജനിച്ച തലാല്‍ അല്‍അലി, സിറിയയിലെ ഹസകയിലെ റാസ് അല്‍ഐന്‍ ഗ്രാമപ്രദേശത്ത് നിന്ന് 2015 ല്‍ പതിനഞ്ചാമത്തെ വയസില്‍ രാജ്യം വിടുകയായിരുന്നു. സിറിയയില്‍ നിന്ന് ലെബനോനിലെത്തിയ തലാല്‍ ഏഴു വര്‍ഷം അവിടെ താമസിച്ചു.
പിന്നീട് യു.എ.ഇയിലേക്ക് താമസം മാറി. യു.എ.ഇയില്‍ ഒരു ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് ഹജ് ചെയ്യാൻ അവസരം ലഭിച്ചത്. ഹജിനിടെ ഉമ്മയുമായി വീണ്ടും ഒന്നിക്കാന്‍ സാധിച്ചതിന് ദൈവത്തെ സ്തുതിക്കുന്നു. ഉമ്മയുമായുള്ള അവസാന കൂടിക്കാഴ്ച 2015 ല്‍ ആയിരുന്നു. അന്ന് കൊച്ചുകുട്ടിയായിരിക്കെ ഉമ്മയോട് വിട പറഞ്ഞ് രാജ്യം വിടുകയായിരുന്നു.
ഉമ്മയെ പുണ്യഭൂമിയില്‍ കണ്ടുമുട്ടാന്‍ സാധിച്ചത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് നൽകുന്നത്. കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉമ്മയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ. എനിക്ക് അതിന് ഒരിക്കലും അവസരം ലഭിച്ചില്ല. ഉമ്മയോടൊപ്പം ആദ്യമായി ഹജ് നിര്‍വഹിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തലാല്‍ പറഞ്ഞു. ഉമ്മയെ നഷ്ടപ്പെട്ട എല്ലാവര്‍ക്കും സ്വന്തം മാതാക്കള്‍ക്കളോടൊപ്പം ഹജ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നാണ് പ്രത്യാശിക്കുന്നതെന്നും തലാല്‍ അല്‍അലി പറഞ്ഞു.
പതിനൊന്നു വര്‍ഷം നീണ്ട വേര്‍പിരിയലിനുശേഷം മകനുമായി വീണ്ടും ഒന്നിച്ചതില്‍ തലാലിന്റെ ഉമ്മയുംസന്തോഷം പ്രകടിപ്പിച്ചു. അല്ലാഹുവിന് സ്തുതി. അല്ലാഹുവാണ് മകനെ ഈ വര്‍ഷം എന്റെ അടുക്കലേക്ക് അയച്ചത്. ഹജിനിടെ എന്റെ മകനെ കാണാന്‍ സാധിക്കണമെന്ന് ഞാന്‍ ദൈവത്തോട് മനമുരുകി പ്രാര്‍ഥിക്കുകയും അപേക്ഷിക്കുകയും ചെയ്തിരുന്നു.
വേര്‍പിരിയലിന്റെ വര്‍ഷങ്ങള്‍ ദീര്‍ഘവും വേദനാജനകവുമായിരുന്നു. തനിക്ക് അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്. അവരുടെ പിതാവ് തങ്ങളെ ഉപേക്ഷിച്ചു വിദേശത്തേക്കു പോയതിനു ശേഷം താന്‍ ഒറ്റക്കാണ് മക്കളെ മുഴുവന്‍ വളര്‍ത്തി വലുതാക്കിയത്. ദൈവീക കൃപയാല്‍ എനിക്ക് അവരെ സംരക്ഷിക്കാനും എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാനും കഴിഞ്ഞു. ഇപ്പോള്‍ മക്കളെല്ലാം വളര്‍ന്നു. അവര്‍ക്ക് കുടുംബങ്ങളും കുട്ടികളും ഉണ്ടായെന്നും ഉമ്മുതലാല്‍ പറഞ്ഞു.