മിനാ – ഹജിലെ ഏറ്റവും പുണ്യദിനമായ ദുല്‍ഹജ് ഒമ്പതിന് അറഫ സംഗമത്തിനിടെ തീര്‍ഥാടകരുടെ ക്യാമ്പില്‍ പ്രാര്‍ഥനകളുടെയും ആനന്ദക്കണ്ണീരിന്റെയും ആരവങ്ങള്‍ക്കിടയില്‍ ആഫ്രിക്കന്‍ തീര്‍ഥാടകക്ക് കണ്‍മണി പിറന്നു. 806 -ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്ററിനു കീഴിലെ തീര്‍ഥാടകരുടെ ക്യാമ്പിനുള്ളില്‍ പവിത്രത, ജീവിതം, ജനനം എന്നിവ സംയോജിച്ച അസാധാരണ നിമിഷത്തിലാണ് അറഫയില്‍ ആദ്യത്തെ നവജാതശിശു ജനിച്ചത്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പതുകാരിയായ തീര്‍ഥാടക അവാ സെബ്‌ഗോ ആണ് അറഫയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ഗര്‍ഭാവസ്ഥയുടെ ഏഴാം മാസത്തില്‍ അറഫയിൽ നില്‍ക്കുമ്പോള്‍ തീര്‍ഥാടകക്ക് പ്രസവവേദന തുടങ്ങുകയായിരുന്നു. കാരുണ്യപൂര്‍ണമായ വൈദ്യ പരിചരണം പ്രസവം എളുപ്പമാക്കി. തീര്‍ഥാടകരുടെ പ്രാര്‍ഥനകള്‍ക്കും സന്തോഷത്തിനും ഇടയില്‍ മാതാപിതാക്കള്‍ അവന് അറഫ എന്ന് പേരിട്ടു.
നവജാതശിശുവിന്റെയും അമ്മയുടെയും ആരോഗ്യ സ്ഥിതിഗതികള്‍ കൂടുതല്‍ ഉറപ്പുവരുത്താനായി, സൗദി റെഡ് ക്രസന്റ് ടീമുകളെ ബന്ധപ്പെടുകയും തീര്‍ഥാടകയെയും നവജാതശിശുവിനെയും ജബല്‍ അല്‍റഹ്മ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി 806 -ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്റര്‍ മേധാവി നുഅ്മാന്‍ ദമന്‍ഹൂരി വ്യക്തമാക്കി. ആരോഗ്യ സ്ഥിതിഗതികള്‍ ഉറപ്പാക്കിയ ശേഷം പൂര്‍ണ ആരോഗ്യത്തോടെ തീര്‍ഥാടകയെ ഹജ് പൂര്‍ത്തിയാക്കാന്‍ പിന്നീട് ക്യാമ്പിലേക്കു തന്നെ തിരിച്ചയച്ചു.
തങ്ങളുടെ കൂട്ടത്തിലുള്ള തീര്‍ഥാടക അറഫയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയതില്‍ ടോഗോയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സന്തോഷത്താല്‍ മതിമറന്നു. ഈ സംഭവം അവര്‍ക്ക് ഇരട്ടി സന്തോഷവും ആത്മീയതയും നല്‍കി. സ്ഥലം അറഫയാണ്. സമയം അറഫ സംഗമം ആണ്. സന്തോഷത്തിനും പ്രാര്‍ഥനകള്‍ക്കുമിടയില്‍ അനുഗ്രഹീതമായ ജനനമായി കുഞ്ഞ് അറഫയുടെത്. തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന മാനുഷിക സേവനങ്ങള്‍ക്കും വൈദ്യ പരിചരണത്തിനും ടോഗോയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദി ഗവണ്‍മെന്റിന് നന്ദി പറഞ്ഞു.
ക്യാപ്.
ആഫ്രിക്കന്‍ തീര്‍ഥാടകക്ക് അറഫയില്‍ പിറന്ന കുഞ്ഞ്.