മക്ക – മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഇരു ഹറമുകളുടെയും മുറ്റങ്ങളിലും ഹറമുകളിലേക്കുള്ള റോഡുകളിലും രാഷ്ട്രീയ പതാകകളും വിഭാഗീയ (മദ്ഹബ്) പതാകകളും ഉയര്‍ത്തുന്നതിനും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനും കര്‍ശന വിലക്കുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഹജ് കര്‍മ്മം നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. മക്ക, മദീന, പുണ്യസ്ഥലങ്ങള്‍, വിശുദ്ധ ഹറം, പ്രവാചക പള്ളി എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് സ്ഥാപിച്ച ബാരിക്കേഡുകള്‍ തുറക്കുന്നതും അവക്ക് മുന്നില്‍ നില്‍ക്കുന്നതും അവ മറികടക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനും താമസിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഹജ് പെര്‍മിറ്റ് കാണിച്ചുകൊടുക്കല്‍ മുന്‍വ്യവസ്ഥയാണ്. സ്വകാര്യ തിരിച്ചറിയല്‍ രേഖ കൈവശം വെക്കുന്നുണ്ടെന്ന് തീര്‍ഥാടകര്‍ ഉറപ്പാക്കണം. പൊതു സ്ഥലങ്ങളിലും ട്രെയിന്‍ സ്റ്റേഷനുകളിലും ഇരു ഹറമുകളിലും അവയുടെ മുറ്റങ്ങളിലും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും തീര്‍ഥാടകരെ കൊണ്ടുപോകാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഹജ് പെര്‍മിറ്റ്, മക്കയിലും പുണ്യസ്ഥലങ്ങളിലും ജോലി ചെയ്യാനുള്ള പ്രത്യേക പെര്‍മിറ്റ്, മക്ക ഇഖാമ എന്നിവയില്ലാതെ ആരെയും എല്ലാ തരം വാഹനങ്ങളിലും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും അവ കണ്ടുകെട്ടാന്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഡ്രൈവര്‍മാര്‍ക്കും നിയമ ലംഘനത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കും പിഴ ചുമത്തും.
ഇഹ്റാം ധരിച്ച തീര്‍ഥാടകര്‍ ഓടിക്കുന്നതും, സൗദി നമ്പര്‍ പ്ലേറ്റുള്ളതും, 25 യാത്രക്കാരില്‍ താഴെ ശേഷിയുള്ളതുമായ എല്ലാ വാഹനങ്ങളും തീര്‍ഥാടകരെ കൊണ്ടുപോകുന്നതും മക്കയില്‍ പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു. ഇത്തരം വാഹനങ്ങള്‍ മക്കയുടെ പ്രവേശന കവാടങ്ങളിലെ നിയുക്ത പാര്‍ക്കിംഗ് ഏരിയകളില്‍ പിടിച്ചുവെക്കുകയും അവയിലെ യാത്രക്കാരെ പൊതുഗതാഗത സംവിധാനം വഴി അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ടാക്‌സികള്‍ അടക്കം പണമടച്ചുള്ള യാത്രാ സര്‍വീസിന് ലൈസന്‍സുള്ള വാഹനങ്ങളെ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ദുല്‍ഹിജ്ജ അഞ്ചു മുതല്‍ പതിമൂന്നാം തീയതി അവസാനം വരെ എല്ലാ തരം വാഹനങ്ങളും പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതും നിരോധനം ഏർപ്പെടുത്തി. ഹാജിമാര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ പ്രത്യേക ലൈസന്‍സുള്ള വാഹനങ്ങള്‍, സൂപ്പര്‍വൈസര്‍മാരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍, അംഗീകൃത സര്‍വീസ് വാഹനങ്ങള്‍ എന്നിവയെ ഈ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശുദ്ധ ഹറമിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ മുറ്റങ്ങളിലും പുണ്യസ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്നിഹിതരാണ്. സുരക്ഷാ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണമെന്നും ആവശ്യമുള്ളപ്പോള്‍ അവരുടെ സഹായം തേടണമെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.



