ജിദ്ദ: മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മാനുഷിക മൂല്യങ്ങൾ ഏതെങ്കിലും കാലഘട്ടത്തിൽ മാത്രം പ്രസക്തമല്ല, മറിച്ച് ശാശ്വതമായി നിലനിൽക്കേണ്ടവയാണെന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ‘മഹത്തായ മദീന വിദ്യാപീഠം’ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകമെമ്പാടും മൂല്യങ്ങൾ തിരസ്കരിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാണ്. ‘സദാചാരം’ എന്ന പദം പോലും ചിലർ അശ്ലീലമായി കാണുന്ന പ്രവണത വളരുന്നു. മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ, അവയെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യമാണ് പ്രവാചകന്മാർ എക്കാലത്തും നിർവഹിച്ചത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) മദീനയിൽ പള്ളിയോട് അനുബന്ധിച്ച് സ്ഥാപിച്ച പാഠശാല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെളിച്ചം പകർന്നു. അബൂഹുറൈറ, സൽമാനുൽ ഫാരിസി തുടങ്ങിയ പ്രഗത്ഭരായ അനുയായികൾ ആ പാഠശാലയിലെ സ്ഥിരം ശ്രോതാക്കളായിരുന്നു. ഓരോ വ്യക്തിയെയും ഉയർന്ന മൂല്യബോധമുള്ള മനുഷ്യരാക്കി മാറ്റി, ഒരു ഉത്തമ സമൂഹത്തിന്റെ മാതൃക പ്രവാചകൻ അവിടെ കാണിച്ചുതന്നു.
മൊബൈൽ ഫോണും ഇന്റർനെറ്റും കൈവശമുള്ള ഇക്കാലത്ത് അറിവ് തേടി എങ്ങോട്ടും പോകേണ്ടതില്ല. എന്നാൽ, ആവശ്യമില്ലാത്ത അറിവുകൾ ഒഴിവാക്കി, ഉപയോഗപ്രദമായവ മാത്രം സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരിഫ് സൈൻ ഓർമിപ്പിച്ചു.
ചടങ്ങിൽ ഫിറോസ് കൊയിലാണ്ടി സമാപന പ്രസംഗം നടത്തി. സകരിയ്യ തിരുവനന്തപുരം, ഹെസനത്ത്, ജെനി അൻവർ, മറിയം തുടങ്ങിയ പഠിതാക്കൾ ഖുർആൻ പഠനത്തിലൂടെ ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ നവംബറിലും 2025 മെയ് മാസത്തിലും ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ നടന്ന ഖുർആൻ പരീക്ഷകളിൽ വിജയിച്ചവർക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
നവംബർ പരീക്ഷ വിജയികൾ:
- ഒന്നാം സ്ഥാനം: ഉമ്മു നിദ
- രണ്ടാം സ്ഥാനം: ജെനി അൻവർ
- മൂന്നാം സ്ഥാനം: ഷരീഫ് ബാവ, ആമിന വാളപ്ര
മെയ് പരീക്ഷ വിജയികൾ:
- ഒന്നാം സ്ഥാനം: ലുബ്‌ന സി.ടി
- രണ്ടാം സ്ഥാനം: സുമയ്യ എ.കെ
- മൂന്നാം സ്ഥാനം: ഹെസനത്ത്, സെനിയ്യ
ആരിഫ് സൈൻ സമ്മാനദാനം നിർവഹിച്ചു. ‘ലേൺ ദ ഖുർആൻ’ കൺവീനർ അബ്ദുറഹ്മാൻ കെ.ടി, കമ്മിറ്റി അംഗം ആഷിഖ് മഞ്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷിഹാബ് സലഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നയീം മോങ്ങം നന്ദിയും പറഞ്ഞു.