ജിദ്ദ – അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 116 പേരെ ഡിസംബർ മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻ്റ് ആൻ്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ ആകെ 466 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ 116 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തര, വിദ്യാഭ്യാസ, മുനിസിപ്പൽ-ഭവനകാര്യ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വരെ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. അഴിമതിയും അധികാര ദുർവിനിയോഗവും സംശയിച്ച് ഡിസംബറിൽ വിവിധ പ്രവിശ്യകളിൽ 1,440 ഫീൽഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.



