ന്യൂദൽഹി: ദൽഹി ജന്തർ മന്തറിൽ സി.ജെ.പി (CJP) സംഘടിപ്പിച്ച പ്രതിഷേധത്തിലെ താരം, ഒരു ചേരി പ്രദേശത്തുനിന്ന് വണ്ടിവലിച്ച് ഉപജീവനം നടത്തുന്ന മുഹമ്മദ് ഇർഫാനായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഇർഫാനെ കാണാൻ ഒടുവിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് അദ്ദേഹത്തിന്റെ കുടിലിലെത്തി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വിദ്യാർത്ഥി സംഘടനകളുടെയോ പിൻബലമില്ലാതെ, സാധാരണക്കാരുടെ പൊള്ളുന്ന അനുഭവങ്ങൾ ലളിതമായി തുറന്നുപറഞ്ഞതാണ് ഇർഫാനെ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും അതിജീവന പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കാൻ പ്രതിഷേധത്തിൽ സ്വയം പങ്കുചേർന്നതാണെന്ന് ഇർഫാൻ വ്യക്തമാക്കുന്നു. സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനോ ജനനേതാവാകാനോ തനിക്ക് യാതൊരു ആഗ്രഹവുമില്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു.
ഗൂഗിൾ വോയ്‌സ് സെർച്ചിലൂടെ നെഞ്ചേറ്റിയ അറിവ്
അക്ഷരമുറ്റത്ത് പോയിട്ടില്ലാത്ത, വായിക്കാനും എഴുതാനും അറിയാത്ത ഇർഫാൻ അറിവ് സമ്പാദിച്ചത് തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെയാണ്. സ്മാർട്ട്‌ഫോണിലെ ‘ഗൂഗിൾ വോയ്‌സ് സെർച്ച്’ (Google Voice Search) പ്രയോജനപ്പെടുത്തി ചരിത്രം, രാഷ്ട്രീയം, സാഹിത്യം, സമകാലിക സംഭവങ്ങൾ എന്നിവ കേട്ടറിഞ്ഞാണ് അദ്ദേഹം തന്റെ അറിവ് വികസിപ്പിച്ചത്. ‘ദി ലല്ലൻടോപ്പ്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
കേൾക്കുന്ന വിവരങ്ങൾ പലതവണ തിരച്ചിൽ നടത്തി സത്യസന്ധത ഉറപ്പുവരുത്തിയ ശേഷമേ അദ്ദേഹം ഒരു വിഷയത്തിൽ അഭിപ്രായം രൂപീകരിക്കാറുള്ളൂ. ഭഗത് സിംഗിന്റെ വിപ്ലവാശയങ്ങളും ദുഷ്യന്ത് കുമാർ, ആദം ഗോണ്ട്വി എന്നിവരുടെ കവിതകളും കേട്ടാണ് സമൂഹത്തിലെ അസമത്വങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇർഫാൻ നേടിയെടുത്തത്.
തൊഴിലാളികളുടെ കണ്ണീരൊപ്പാൻ ശബ്ദമുയർത്തുന്നു
ഡൽഹിയിലെ സാധാരണ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ജന്തർ മന്തറിലെ വേദിയിൽ ഇർഫാൻ കൃത്യമായി അക്കമിട്ടു നിരത്തി. സർക്കാർ രേഖകളിൽ പ്രതിമാസം 18,000 രൂപ മിനിമം വേതനം പറയുമ്പോഴും, 10 മുതൽ 11 മണിക്കൂർ വരെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത് വെറും 13,000 – 14,000 രൂപ മാത്രമാണ്.
തൊഴിലില്ലായ്മ രൂക്ഷമായതിനാൽ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാകുകയാണ്. നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നവർക്ക് ജോലി തന്നെ നഷ്ടപ്പെടുന്നു. വൻകിട വ്യവസായികൾക്ക് ആനുകൂല്യങ്ങൾ വാരികോരി നൽകുന്നതിന് പകരം, പാവപ്പെട്ട തൊഴിലാളികൾക്ക് അർഹമായ വേതനം ഉറപ്പാക്കാനാണ് സർക്കാരുകൾ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “ദിവസേന 500 രൂപ കൂലി വാങ്ങുന്ന സാധാരണക്കാരൻ പോലും ഇവിടെ ജി.എസ്.ടി (GST) നൽകേണ്ടിവരുന്നു” എന്ന ഇർഫാന്റെ വാക്കുകൾ വൻ ജനശ്രദ്ധ നേടി.
സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യമേഖലയിലെ പോരായ്മകളും
കടുത്ത സാമ്പത്തിക ഞെരുക്കവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും കാരണം കഴിഞ്ഞ രണ്ട് വർഷമായി താൻ തീവ്രമായ മാനസിക സമ്മർദ്ദവും വിഷാദരോഗവും അനുഭവിക്കുകയാണെന്ന് ഇർഫാൻ തുറന്നുപറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയെക്കുറിച്ചും അദ്ദേഹം വിമർശനമുന്നയിച്ചു. നിർധനരായ പലരുടെയും കൈവശം കാർഡുണ്ടെങ്കിലും, അടിയന്തര ചികിത്സ ആവശ്യമുള്ള ഘട്ടങ്ങളിൽ സങ്കീർണ്ണമായ പേപ്പർ വർക്കുകളും അനുമതി നടപടികളും കാരണം സാധാരണക്കാർ വലയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഹിംസയിൽ വിശ്വസിക്കുന്ന പോരാളി
മഹാത്മാഗാന്ധിയുടെ അഹിംസാ മാർഗ്ഗത്തിലും സമാധാനപരമായ പ്രതിഷേധങ്ങളിലുമാണ് തനിക്ക് വിശ്വാസമെന്ന് ഇർഫാൻ പറയുന്നു. തനിക്കൊരിക്കലും ഒരു രാഷ്ട്രീയക്കാരനാകണ്ട. എന്നാൽ അധികാരക്കസേരകളിൽ ഇരിക്കുന്നവർ ചേരി നിവാസികളുടെയും തൊഴിലാളികളുടെയും ഗ്രാമീണരുടെയും ദൈനംദിന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും, അവരുടെ ശബ്ദത്തിന് കാതോർക്കണമെന്നും മാത്രമാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞാണ് ഇർഫാൻ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.




