ദോഹ: ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പശ്ചിമേഷ്യയുടെ മുഖം മാറ്റിയെന്ന് ഇസ്രായിൽ പ്രധാനമന്ത്രി വീമ്പിളക്കുന്നുവെന്നും, അറബ് മേഖലയെ ഇസ്രായിലിന്റെ സ്വാധീന മേഖലയാക്കാനുള്ള അവരുടെ സ്വപ്നം അപകടകരമായ മിഥ്യയാണെന്നും അമീർ വിമർശിച്ചു.
നിലവിലെ ഇസ്രായിൽ സർക്കാർ വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാരാണെന്ന് അമീർ ആരോപിച്ചു. ഗാസയിലെ ഇസ്രായിൽ യുദ്ധം ഒരു ഉന്മൂലന യുദ്ധമായി മാറിയിരിക്കുകയാണെന്നും, ഗാസയെ വാസയോഗ്യമല്ലാതാക്കി ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനാണ് ഇസ്രായിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവയുമായി സഹകരിച്ച് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ രണ്ട് വർഷമായി മധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയാണ്. ഈ ചർച്ചകൾക്കിടെ ഹമാസിന്റെയും ഇസ്രായിലിന്റെയും പ്രതിനിധികൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നുണ്ട്. 2023-ലും 2025-ലും നടന്ന മധ്യസ്ഥ ശ്രമങ്ങളിലൂടെ രണ്ട് വെടിനിർത്തലുകൾക്ക് പകരമായി 135 ഇസ്രായിലി ബന്ദികളെയും നൂറുകണക്കിന് ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കാൻ സാധിച്ചു.
എന്നാൽ, ചർച്ചകളിൽ പങ്കെടുക്കുന്നവരെ വധിക്കാൻ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നവർ ചർച്ചകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് അമീർ വ്യക്തമാക്കി. ഇസ്രായിൽ ബന്ദികളെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെടുമ്പോൾ, അവരുടെ പ്രവൃത്തികൾ ഈ വാദത്തെ തള്ളിക്കളയുന്നുവെന്നും, സ്വന്തം പൗരന്മാരുടെ മോചനം ഇസ്രായിൽ നേതാക്കൾക്ക് മുൻഗണനയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലെബനോനിലും സിറിയയിലും നടക്കുന്ന ഇസ്രായിൽ ആക്രമണങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടി, അറബ് ലോകത്തെ പുതിയ യാഥാർഥ്യങ്ങൾക്ക് വിധേയമാക്കാനാണ് ഇസ്രായിൽ ശ്രമിക്കുന്നതെന്ന് അമീർ പറഞ്ഞു. സിറിയയെ വിഭജിക്കാനും ദമാസ്കസിന് തെക്കുള്ള പ്രദേശങ്ങളെ സ്വാധീന മേഖലയാക്കാനും ഇസ്രായിൽ ശ്രമിക്കുന്നുവെന്നും, ഗോലാൻ കുന്നുകൾ സംബന്ധിച്ച് യാതൊരു ചർച്ചയും അനുവദിക്കില്ലെന്ന ഇസ്രായിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപലപനീയമാണെന്നും അമീർ വിമർശിച്ചു.


അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത്, ഗാസയിലെ കുറ്റകൃത്യങ്ങളോടുള്ള രണ്ട് വർഷത്തെ മൗനം ആഗോള നിയമവ്യവസ്ഥയെ ദുർബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇസ്രായിലിന്റെ ആക്രമണങ്ങളോടുള്ള മൗനം, എല്ലാ കുറ്റകൃത്യങ്ങളിൽ നിന്നും ശിക്ഷയില്ലാതെ രക്ഷപ്പെടാമെന്ന അവരുടെ ധാരണയെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ ഉച്ചകോടി ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മാത്രമല്ല, ഇസ്രായിലിന്റെ ആക്രമണങ്ങളോട് മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന വ്യക്തമായ സന്ദേശം അന്താരാഷ്ട്ര സമൂഹത്തിന് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ വ്യക്തമാക്കി. ചർച്ചകളിൽ പങ്കെടുക്കുന്നവരെയും മധ്യസ്ഥരെയും ആക്രമിക്കുന്നത് ധീരതയോ മാന്യതയോ അല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.