ദോഹ: യു.എസ് – ഇറാൻ സംഘർഷത്തിന് അയവുവരുത്താനും കഴിഞ്ഞ ആറുമാസമായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനി ഇന്ന് ടെഹ്റാനിലെത്തും. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് അൽ അൻസാരി എക്സിലൂടെ (X) സന്ദർശനം സ്ഥിരീകരിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുമായി അദ്ദേഹം മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക, ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് സാഹചര്യം മാറ്റുക എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. താൽക്കാലിക ഗതാഗത ഇടനാഴികൾക്ക് പകരം യുദ്ധത്തിന് മുമ്പുണ്ടായിരുന്നതുപോലെ പൂർണ്ണമായ സ്വതന്ത്ര നാവിഗേഷൻ സാധ്യമാക്കണമെന്നാണ് ഖത്തറിന്റെ നിലപാട്.
ആഗോള ഊർജ്ജ-ഭക്ഷ്യ വിതരണ ശൃംഖലയെ ബാധിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ വാഷിംഗ്ടണുമായും ടെഹ്റാനുമായും ഖത്തർ ചർച്ചകൾ തുടരുകയാണ്. അതേസമയം, ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതും കടലിടുക്കിലെ സുരക്ഷയെ ചൊല്ലിയുള്ള വാഗ്വാദങ്ങളും നയതന്ത്ര ശ്രമങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.







