ഇസ്ലാമാബാദ്- ഹൂത്തികളെ നിയന്ത്രിക്കാൻ പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീർ ഇറാനോട് ആവശ്യപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ബീജിംഗ് സന്ദർശന വേളയിൽ ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പാകിസ്ഥാൻ സൈനിക മേധാവി ആസിം മുനീറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഖ്യരാജ്യമായ സൗദിയെ സംരക്ഷിക്കാൻ ഏത് അറ്റത്തോളം പോകാനും തയ്യാറാണെന്ന് പാകിസ്ഥാൻ സൈനിക വക്താവ് വ്യക്തമാക്കി. പുണ്യനഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂത്തികൾ ഭീരുത്വപരമായ ആക്രമണം നടത്തിയതിന് പിന്നാലെ മുസ്ലിം ലോകമെമ്പാടും വലിയ പ്രതിഷേധം ഉയർന്നിരുന്നു. സൗദി അറേബ്യക്ക് നയതന്ത്രപരമായും സൈനികമായും പിന്തുണ നൽകുമെന്ന് പാകിസ്ഥാൻ സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. രണ്ട് പുണ്യസ്ഥലങ്ങളുടെയും സൗദി അറേബ്യയുടെയും സുരക്ഷക്കായി ഞങ്ങൾ ഏത് അറ്റത്തോളം പോകാനും തയ്യാറാണ്. പാകിസ്ഥാൻ സൗദി അറേബ്യക്കൊപ്പം നയതന്ത്രപരമായും നേരിട്ടും പൂർണ്ണമായും നിലകൊള്ളുന്നതായി അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. തങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ പരസ്പരം പ്രതിരോധിക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു.
ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
ഇറാനുമായുള്ള യുദ്ധം വൈകാതെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച യു.എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ട്രംപ് ഗൾഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് മറ്റൊരു മാധ്യമ റിപ്പോർട്ട് സൂചിപ്പിച്ചു.
ഇറാനുമായുള്ള യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുന്നു. സംഘർഷത്തിന് അടുത്തൊന്നും അവസാനമാകുമെന്നതിന് സൂചനകളില്ല. ഇറാനുമായി സഖ്യത്തിലുള്ള യെമനിലെ ഹൂത്തി ഗ്രൂപ്പ് ആക്രമണങ്ങൾ വർധിപ്പിച്ചതിനെ തുടർന്ന് ഈ മാസം ചെങ്കടലിലെ സമുദ്ര ഗതാഗതത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമായി. ഹൂത്തികളുടെ ആക്രമണങ്ങൾ ബാബ് അൽമന്ദബ് കടലിടുക്കിൽ കപ്പലുകൾക്ക് ഭീഷണിയായി. യെമനിൽ വർഷങ്ങളോളം നീണ്ടുനിന്ന ആപേക്ഷിക ശാന്തതക്ക് ശേഷം, ജൂലൈയിൽ സംഘർഷം വീണ്ടും രൂക്ഷമായി. മിഡിൽ ഈസ്റ്റിലെ വിശാലമായ യുദ്ധം ഇതിന് ആക്കം കൂട്ടി. കഴിഞ്ഞയാഴ്ച പോരാട്ടം ശക്തമായി. ബാബ് അൽമന്ദബ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള സാധ്യതയെയും ഹോർമുസ് കടലിടുക്കിലെ സ്ഥിതിക്ക് സമാനമായി അതിലൂടെയുള്ള സമുദ്ര ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള സാധ്യതയെയും കുറിച്ച് ആശങ്ക ഉയർന്നിരിക്കുന്നു. സിവിലിയന്മാരെ ആസൂത്രിതമായും ബോധപൂർവമായും ലക്ഷ്യം വെച്ചുകൊണ്ട് ഹൂത്തി മിലീഷ്യ സൗദി നഗരങ്ങൾക്കും പ്രദേശങ്ങൾക്കും സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആവർത്തിച്ച് ആക്രമണങ്ങൾ തുടരുന്നുണ്ട്.







