മസ്‌കത്ത്- ഗള്‍ഫ് രാജ്യങ്ങളിലാദ്യമായി വ്യക്തിഗത ആദായ നികുതി (പേഴ്‌സണല്‍ ഇന്‍കം ടാക്‌സ്) ഏര്‍പ്പെടുത്തി ഒമാന്‍. 2028 മുതല്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചതായി ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. പ്രതിവര്‍ഷം അമേരിക്കന്‍ ഡോളര്‍ 109,000 ന് മുകളില്‍ ((93,70,991.60 രൂപ) വരുമാനമുള്ളവര്‍ 5% നികുതി നല്‍കേണ്ടിവരും. ഒമാനില്‍ ഒരു ശതമാനമാണ് നിലവില്‍ ഇത്തരത്തില്‍ വരുമാനമുള്ളവരെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമാന്‍ സമ്പദ്വ്യവസ്ഥ ഹൈഡ്രോകാര്‍ബണ്‍ വരുമാനത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം വിവിധ പദ്ധതികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരണത്തില്‍ വ്യക്തിഗത ആദായ നികുതിയും ഉള്‍പ്പെടുമെന്ന് ഒമാന്‍ വിശദീകരിച്ചു. എണ്ണ മുഖ്യ സമ്പദ് വ്യവസ്ഥയുടെ ഭാഗമായ ആറ് അംഗ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളില്‍ ആദ്യമായാണ് ഇത്തരം നികുതിയുമായി ഒമാന്‍ എത്തുന്നത്. 2025 ജൂണ്‍ 22 ഞായറാഴ്ച സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ വ്യക്തിഗത നികുതി സംബന്ധിച്ച രാജകീയ ഉത്തരവ് പുറത്തിറങ്ങി.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് ഇത് സഹായകരമാവുമെന്നും ആഗോള ഊര്‍ജ്ജ വിപണിയിലെ ‘ഏറ്റക്കുറച്ചിലുകളില്‍’ നിന്ന് ബാധിക്കാതെ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഒമാന്‍ സാമ്പത്തികകാര്യ മന്ത്രി സെയ്ദ് ബിന്‍ മുഹമ്മദ് അല്‍സഖ്രി പറഞ്ഞു. അതേസമയം പൊതു വരുമാനത്തിന്റെ 85% വരെ എണ്ണ, വാതക വരുമാനം വഴിയാണ്. അതുമാത്രമാവുമ്പോഴുള്ള പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഷങ്ങളായി ഒമാന്‍ വ്യക്തിഗത ആദായ നികുതി സംബന്ധിച്ച പഠനം നടത്തിവരികയായിരുന്നു. മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇത് നടപ്പില്‍ വരുത്താന്‍ ആലോചിച്ചു. 2020-ല്‍ പൊതു കടം കുറക്കുന്നതിനും സാമ്പത്തിക വികസനം ലക്ഷ്യമിട്ടും പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഒമാന്റെ വിഷന്‍ 2040-പദ്ധതിയുടെ ഭാഗമാണ് ഈ പേഴ്‌സണല്‍ ഇന്‍കംടാക്‌സ് ഏര്‍പ്പെടുത്തുന്നതെന്നും മുഹമ്മദ് അല്‍സഖ്രി വിശദീകരിച്ചു.
ഗള്‍ഫിലെ മറ്റ് രാജ്യങ്ങളിലും ഇത്തരം നികുതി സമ്പ്രദായം വരുമോ എന്നത് കാത്തിരുന്ന് കാണേണ്ടിവരുമെന്നാണ് സാമ്പത്തിക വിഗദ്ധരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ നികുതി രീതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടിവരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്-ഐഎംഎഫ്) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെ ഇത്തരം വരുമാന നികുതിയില്ലാത്തത് ഗള്‍ഫിലെ വികസനത്തിന് അനുഗ്രഹമായിരുന്നുവെന്ന നിരീക്ഷണവും പങ്കുവെക്കപ്പെടുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ അത് സഹായകരമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.