മസ്‌കത്ത്: ഒമാനിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നതും പുതുക്കുന്നതും നിർത്തിവെച്ചു. മുതിർന്ന വിദേശ ജീവനക്കാർക്ക് സ്വകാര്യ മേഖലയിൽ തുടരാൻ അനുമതി നൽകി നാല് വർഷം മുമ്പ് കൊണ്ടുവന്ന നയമാണ് അധികൃതർ ഇപ്പോൾ റദ്ദാക്കിയത്.
സമീപ ആഴ്ചകളിൽ തൊഴിലുടമകൾ സമർപ്പിച്ച പുതുക്കൽ അപേക്ഷകൾ നിരസിക്കപ്പെട്ടതായി പ്രവാസികൾ വ്യക്തമാക്കി. 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് നിലവിൽ പുതിയ പെർമിറ്റുകൾ അനുവദിക്കുന്നില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. 60 വയസ്സ് തികഞ്ഞതിനു ശേഷവും ഒമാനിൽ സേവനമനുഷ്ഠിച്ചിരുന്ന ദീർഘകാല പ്രവാസികളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക.
2022 ജനുവരിയിലാണ് 60 വയസ്സെന്ന പ്രായപരിധി നീക്കി വിദേശ തൊഴിലാളികളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താൻ കമ്പനികൾക്ക് ഒമാൻ അനുമതി നൽകിയത്. ഒമാനൈസേഷൻ ആവശ്യകതകൾ പാലിക്കുന്ന തസ്തികകളിൽ ഉൽപ്പാദനക്ഷമതയുള്ള വിദഗ്ധരെ നിലനിർത്താൻ തൊഴിലുടമകൾക്ക് വഴക്കം നൽകുകയായിരുന്നു അന്ന് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബാആവെയ്ൻ മുൻപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ പുതിയ മാറ്റത്തോടെ പഴയ പ്രായപരിധി വ്യവസ്ഥ വീണ്ടും പ്രാബല്യത്തിലാവുകയാണ്. പെർമിറ്റുകൾ തുടർച്ചയായി പുതുക്കാനാകുമെന്ന പ്രതീക്ഷയിൽ ഒമാനിൽ തുടർന്ന പ്രവാസികൾക്കിടയിൽ ഈ തീരുമാനം വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വർക്ക് പെർമിറ്റ് പുതുക്കൽ പേജിൽ നിലവിൽ പ്രായപരിധിയെക്കുറിച്ച് വിവരങ്ങളൊന്നും പരസ്യമായി ഉൾപ്പെടുത്തിയിട്ടില്ല.







