മസ്‌കത്ത്: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടെ, ഹോർമുസ് കടലിടുക്കിന്റെ സുഗമമായ പ്രവർത്തനത്തിനും സുരക്ഷയ്ക്കുമായി പുതിയ പ്രാദേശിക ഭരണസംവിധാനമെന്ന നിർദ്ദേശം ഇറാന് മുന്നിൽ സമർപ്പിച്ച് ഒമാൻ. മേഖലയിലെ രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള പുതിയ സംവിധാനമാണ് ഒമാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഗൾഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തർക്കങ്ങൾ ഒഴിവാക്കി അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനായി മലേഷ്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലുള്ള ‘മലാക്ക കടലിടുക്കിന്റെ’ മാതൃക അടിസ്ഥാനമാക്കിയാണ് ഒമാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഈ സംവിധാനം നിലവിൽ വന്നാൽ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഏകപക്ഷീയമായ നിയന്ത്രണം തടയാനാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ, ജലപാത ഉപയോഗിക്കുന്ന കപ്പലുകൾ നാവിഗേഷൻ സേവനങ്ങൾ, പരിസ്ഥിതി സംരക്ഷണം, രക്ഷാപ്രവർത്തനം എന്നിവയ്ക്കായി സ്വമേധയാ ഫീസ് നൽകുന്ന രീതി നടപ്പിലാകുകയും ചെയ്യും.
ലോകത്തിലെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന സുപ്രധാന പാതയായ ഹോർമുസിൽ, യു.എസ് വ്യോമാക്രമണങ്ങളെ തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്നാൽ ഈ ആഴ്ച തുടക്കത്തിൽ അമേരിക്ക പെട്ടെന്ന് ആക്രമണങ്ങൾ നിർത്തിവെച്ചതോടെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ധാരണയിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കി. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ഒമാൻ, സൗദി വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സ്ഥിതിഗതികൾ വിലയിരുത്തി. യു.എസ് ആക്രമണങ്ങളെ തുടർന്ന് ഹോർമുസിലുണ്ടായ അരക്ഷിതാവസ്ഥ പരിഹരിക്കാനും മേഖലയിൽ സ്ഥിരത കൈവരിക്കാനും സംയുക്ത നയതന്ത്ര നീക്കങ്ങൾ ശക്തമാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.





