ദുബൈ– ഓഫിസ് ജോലികൾ പാർക്കിലിരുന്നു ചെയ്യാവുന്ന ‘വർക്ക് ഫ്രം പാർക്ക്’ എന്ന പുത്തൻ പദ്ധതിക്ക് ദുബൈ തുടക്കം കുറിക്കുന്നു. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഹോട്ടൽ തുടങ്ങിയ രീതികൾക്ക് ശേഷം പരമ്പരാഗത ഓഫിസ് സങ്കൽപ്പങ്ങളെ മാറ്റുന്നതാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ ഈ പുതിയ ചുവടുവെപ്പ്. നഗരത്തിലെ പൊതു പാർക്കുകളെ ജോലി ചെയ്യാനും വിനോദത്തിനുമുള്ള നൂതന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വർക്ക് സ്പേസ് 2026 മേയ് മാസത്തിൽ അൽ ബർഷ പോണ്ട് പാർക്കിൽ പ്രവർത്തനം ആരംഭിക്കും. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ളതുമായ തൊഴിലിടങ്ങളാണ് ഇവിടെ ഒരുക്കുക. വരും വർഷങ്ങളിൽ ദുബൈയിലെ കൂടുതൽ പാർക്കുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
സംരംഭകർ, ഫ്രീലാൻസർമാർ, ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ എന്നിവരെ പിന്തുണയ്ക്കാനാണ് ഈ പദ്ധതി പ്രധാനമായും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം ആളുകൾക്ക് മാനസിക ഉല്ലാസവും മികച്ച ജീവിതനിലവാരവും ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ, ദുബൈ ഇക്കണോമിക് അജണ്ട (D33) എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനായി ‘ഗ്രൂപ്പ് അമാന’, ‘ലെറ്റ്‌സ്‌വർക്ക്’ എന്നീ സ്ഥാപനങ്ങളുമായി ദുബൈ മുനിസിപ്പാലിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായ രീതിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാവുന്ന ‘മോഡുലാർ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്രൂപ്പ് അമാന പാർക്കുകളിൽ ജോലിസ്ഥലങ്ങൾ ഒരുക്കുന്നത്. മാലിന്യങ്ങൾ കുറയ്ക്കാനും വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനും ഈ രീതി സഹായിക്കുമെന്ന് ഗ്രൂപ്പ് അമാന സി.ഇ.ഒ റിച്ചാർഡ് അബൂദ് വ്യക്തമാക്കി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഈ സേവനം ലഭ്യമാക്കാനാണ് ലെറ്റ്‌സ്‌വർക്കിന്റെ തീരുമാനം. ഫ്രീലാൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ ക്രിയേറ്റീവ് സ്പേസുകളും പോഡ്കാസ്റ്റ് സ്റ്റുഡിയോകളും പാർക്കുകളിൽ സജ്ജീകരിക്കുമെന്ന് ലെറ്റ്‌സ്‌വർക്കിന്റെ സഹസ്ഥാപകൻ ഉമർ അൽമഹൈരി അറിയിച്ചു. ജോലി രീതികളിലെ ഈ പുതിയ മാറ്റം ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.



