ദുബായ്- ഇറാൻ-ഇസ്രായിൽ സംഘർഷം ഗൾഫ് മേഖലയിലേക്ക് കൂടി വ്യാപിച്ചതോടെ പ്രവാസികളും അവരുടെ കുടുംബങ്ങളും ഏറെ ആശങ്കയിലാണ് കഴിയുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് വരുന്ന ഫോൺ സന്ദേശങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ പ്രവാസികൾ ആശങ്ക വെടിയുകയും സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയുമാണ് വേണ്ടത്. ഔദ്യോഗികമല്ലാത്ത ഒരു വിവരവും ഏതെങ്കിലും മാധ്യമങ്ങൾ വഴി പുറത്തുവിടരുത്. എല്ലാ തരത്തിലുള്ള വിവര കൈമാറ്റവും നിരീക്ഷണത്തിലായിരിക്കും. അതിനാൽ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളെ പിന്തുടരുക. വിശ്വാസ്യതയുള്ള മാധ്യമങ്ങളെ പിന്തുടരുക. ഒരു തരത്തിലുമുള്ള യുദ്ധഭീതിയില്ല. ഖത്തറിന് പുറമെ യു.എ.ഇയും ബഹ്റൈനും വ്യോമപാത അടച്ചിട്ടുണ്ട്. അടിയന്തര സഹചര്യങ്ങളിൽ ഇങ്ങിനെ ചെയ്യാറുണ്ട്. ഇവ വൈകാതെ തുറക്കും. യാത്രകൾക്ക് തടസമുണ്ടാകില്ല.
നിലവിൽ ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത് മുൻ കരുതലുകൾ മാത്രമാണ്. മേഖല ഒന്നടങ്കം സംഘർഷത്തിലേക്ക് പോകുന്ന സഹചര്യം നിലവിലില്ല. പ്രവാസികൾ അടക്കമുള്ളവർ അവരവർ ജീവിക്കുന്ന രാജ്യത്തെ ഔദ്യോഗിക അറിയിപ്പുകൾ അക്ഷരം പ്രതി അനുസരിക്കുക. സർക്കാർ പുറത്തുവിടാത്ത ഒരു വിവരങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുത്. സമൂഹമാധ്യമങ്ങൾ വഴി നിരവധി വീഡിയോകൾ ലഭിക്കും. എ.ഐ കാലത്ത് ഏതാണ് സത്യമെന്ന് പോലും തിരിച്ചറിയില്ല. അതിനാൽ ഇത്തരത്തിലുള്ള ഒരു വീഡിയോകളും പങ്കുവെക്കരുത്. മിസൈൽ ആക്രമണം നടന്ന ഖത്തർ നിലവിൽ ശാന്തമാണ്. അപകടം സംഭവിച്ചിട്ടില്ലെന്നും ഖത്തർ വ്യക്തമാക്കി.
അല്‍ഉദൈദ് വ്യോമതാവളത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇറാന്‍ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും നഗ്നമായ ലംഘനമാണ്. ഈ നഗ്നമായ ആക്രമണത്തിന്റെ സ്വഭാവത്തിനും വ്യാപ്തിക്കും, ആനുപാതികമായും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായും നേരിട്ട് തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഖത്തര്‍ വ്യക്തമാക്കി.
ഖത്തര്‍ വ്യോമ പ്രതിരോധം ഇറാന്‍ ആക്രമണം പരാജയപ്പെടുത്തുകയും ഇറാന്‍ മിസൈലുകള്‍ വിജയകരമായി തടയുകയും ചെയ്തതായി ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന പ്രസ്താവന പ്രതിരോധ മന്ത്രാലയം പിന്നീട് പുറത്തിറക്കും. ഇത്തരം തീവ്രമായ സൈനിക നടപടികള്‍ തുടരുന്നത് മേഖലയിലെ സുരക്ഷയും സ്ഥിരതയും ദുര്‍ബലപ്പെടുത്തുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മന്ത്രാലയം പറഞ്ഞു. എല്ലാ സൈനിക നടപടികളും ഉടനടി നിര്‍ത്തിവെക്കണമെന്നും ചര്‍ച്ചയിലേക്ക് മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയിലെ ഇസ്രായിലി ആക്രമണത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍.
നയതന്ത്ര പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും നല്ല അയല്‍പക്ക സൗഹൃദത്തിന്റെ തത്വം പാലിക്കണമെന്നും സംഘര്‍ഷം ഒഴിവാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രതിസന്ധികളെ മറികടക്കാനും മേഖലയുടെ സുരക്ഷയും ജനങ്ങളുടെ സമാധാനവും സംരക്ഷിക്കാനുമുള്ള ഏക മാര്‍ഗം ചര്‍ച്ചകളാണെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു.
മേഖലയിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് അംഗീകൃത സുരക്ഷാ, മുന്‍കരുതല്‍ നടപടികള്‍ക്കനുസൃതമായി അല്‍ഉദൈദ് വ്യോമതാവളത്തില്‍ നിന്ന് നേരത്തെ തന്നെ ആളുകളെ ഒഴിപ്പിക്കുകയും ഖത്തര്‍ സായുധ സേനയിലെ അംഗങ്ങള്‍, സൗഹൃദ സേനകള്‍, മറ്റുള്ളവര്‍ എന്നിവരുള്‍പ്പെടെ വ്യോമതാവളത്തിലെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഫലമായി ആര്‍ക്കും പരിക്കുകളോ മനുഷ്യ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസികൾക്കുള്ള നിർദേശങ്ങൾ
- ഔദ്യോഗിക വാർത്താ എജൻസികളുടെയും എംബസികളുടെ റിപ്പോർട്ടുകൾ മാത്രം വിശ്വസിക്കുക.
- സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അവിശ്വസ്തമായ വാർത്തകളിൽ ആശങ്കപ്പെടരുത്.
- അടിയന്തര സാഹചര്യമുണ്ടെങ്കിൽ എംബസികൾ നേരിട്ട് അറിയിക്കും.
- യാത്രകൾക്ക് മുൻകൂട്ടി സ്ഥിരീകരണം നടത്തുക.
വിശ്വാസം നിലനിർത്തുക, പ്രതീക്ഷ നഷ്ടപ്പെടരുത്
മിക്ക ഗൾഫ് രാജ്യങ്ങളും ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളിൽ വളരെ മുന്നിലാണ്. ആശങ്കപ്പെടേണ്ടതില്ല. ഇറാൻ-ഇസ്രായേൽ തർക്കം വല്ലാതെ വളരില്ലെന്ന് വിശ്വസിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. യുഎൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇരു രാജ്യങ്ങളുമായും സമാധാനപരമായ ഇടപെടലുകൾക്കായി ശ്രമങ്ങൾ നടത്തുകയുമാണ്.